Monday, December 3, 2012

“എന്റെ കഥ” യുടെ കഥ


എന്റെ കഥ യുടെ കഥ


ഓട്ടത്തിലഗ്രഗണ്യനാമശ്വത്തിൻ
ചാട്ടമ്പിഴച്ചു വൈകല്യമായീടുമ്പോൾ
കൂട്ടത്തിൽ നിന്നുമകറ്റീടുമൊരുനാൾ
വെടിയൊച്ചയാലെത്തുമനന്തതയിൽ

ഇണക്കങ്ങളില്ലാത്തൊരക്കങ്ങളോടുള്ള
പിണക്കങ്ങൾക്കൊക്കെയും മൂർശ്ചയേറി
ഗണിതങ്ങളൊറ്റയിൽ അവസാനമായപ്പോൾ
കണക്കിന്നു കിട്ടിയൊരു ജീവപര്യന്തം

വിടരാൻ കൊതിക്കുന്ന താമരമൊട്ടിനെ
കടയ്ക്കലെ വെട്ടിയൊരുക്കിനിർത്തി
കടലാസിനൊക്കെയും വിലയിടുന്നാ
പടുകിഴവനാം പൂക്കാരനേകിയല്ലോ

കപിയറിഞ്ഞീടുന്നോ ഹാരവിശേഷം
ഉപചാരത്തോടേകി ഗജരാജന്നന്ന്
കൂപമണ്ഡൂക,ത്തിന്നുലകിന്നറിവോ
വാപി തന്നീക്കാണായ ലോകമല്ലോ ?

സായഹ്നത്തിന്നിരുൾ പരത്തിയെത്തി
കായത്തിൻഭംഗി നുകർന്നിടുവാൻ
ഭയപ്പെടുത്തിക്കരിതേച്ചൂവദനത്തിൽ
കയത്തിലകപ്പെട്ടപോൽ കൈകാലടിച്ചു

ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.

- കലാവല്ലഭൻ
....................................

Thursday, November 1, 2012

സ്വർണ്ണമലരി











സ്വർണ്ണമലരി

-  കലാവല്ലഭൻ

എന്നങ്കണത്തിലെ സ്വർണ്ണമലരിയിൽ
പൊൻതാരകങ്ങൾ കൂടുകൂട്ടിടുമ്പോൾ
മന്മനോമുകുരത്തിന്നുൾത്തടത്തിങ്കലും
ആനന്ദപ്പൂത്തിരി ചിന്നിച്ചിതറിടുന്നു

എട്ടുദിക്കും പൊൻപ്രഭ തൂകിടുമ്പോൾ
കൂട്ടമായണയുന്ന കിളികുലജാലങ്ങൾ
ആട്ടവും പാട്ടുമായി സദിരു തുടങ്ങുമ്പോൾ
കേട്ടവർ കേട്ടവർ ആനന്ദത്തിലാടിടുന്നു

പുളകിത ഗാത്രിയായിത്തീരുമാപ്പൂമരം
ഇളകിയാടി തലോടുന്നു മമതയാലെ
കളകളാരവങ്ങൾ മുഴക്കും കിളികൾക്ക്‌
ഇളംതേൻ ചുരത്തി,യമ്മപോൽ നിന്നിടുന്നു

കാലമാം കാറ്റുവീശി അകന്നിടുമ്പോൾ
കോലങ്ങളിൽ കരിനിഴൽ വീണിടുന്നു
കാലം പേമാരിയായി പൊഴിഞ്ഞിടുമ്പോൾ
മലരിതൻ ചിരിയലകളുമകന്നിടുന്നു

പൂത്തുനിന്നപ്പോൾ എത്തിയ കൂട്ടമൊക്കെ
പുതുമകൾ തേടി അകന്നു പോയിടുന്നു
ഭൂതകാലത്തിൻ നിറക്കൂട്ടുമായുള്ളിൽ
ചേതോഹരമാം ചിത്രമെഴുതിക്കഴിയാം

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

     ...................................................

Tuesday, October 2, 2012

പുലി

പുലി


(ഇതുവഴി പോയാൽ എന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം)        


വഴിതെറ്റിക്കാട്ടിൽ നിന്നെത്തിയീ നാട്ടു -
വഴിയിലെ മാനുഷ ചോരതന്മണമാലെ
വഴി പിഴച്ചില്ലേ,യെന്നൊരു ശങ്കയാലിന്ന്
പഴമയും പുലിയായ ഞാനോർത്തിടുന്നു

പണ്ടൊക്കെത്തക്കമ്പാർത്തിരുന്നു ഞാനാ
മണ്ടയ്ക്കു ചാടി പിടിച്ചിരുന്നുരുവിനെ
ചെണ്ടകൊട്ടിപ്പായിച്ചിരുന്നു നാട്ടാരും
കണ്ടിരുന്നൂ ചോരപ്പാടുകളവിടാകെയും

വഴിയായവഴികളിൽ പുലികളായിപ്പോൾ
വഴിമുടക്കിക്കളി,യരങ്ങേറിടുമ്പോൾ
ഇഴപിരിച്ചാരും നോക്കിയില്ലെന്നെയും
ഇഴുകി ഞാനവരോടു ചേർന്നു നിന്നു

വഴിയിലെപ്പുലികളെ കണ്ട ഞാനെന്നുടെ
വഴക്കമേറും കൃശഗാത്ര,മൊത്തുനോക്കി
കഴിക്കുന്നതെന്തേ ദഹിച്ചിടാത്തൂ, ഇവർ
കഴിയുന്ന ശീലങ്ങൾതൻ ശീലക്കേടതല്ലേ

അറിയുന്നു ഞാനുമീ നിറമണിയുന്നൊരീ
പുറമ്പൂച്ചു കാട്ടുന്ന വൻപുലികളെയും
കരുതിയിരിക്കണേ പശിയടക്കാനല്ല
കുരുതിക്കു പണം പറ്റിടുന്നൊരാണേ

തഴക്കമേറുന്നൊരീ പുലിച്ചേഷ്ടകൾകണ്ട്‌
പഴിച്ചു ഞാനെന്നുടെ നേരായചര്യകളെ
പിഴച്ചുപോമെന്നുടെ ശീലങ്ങളൊക്കെയും
കഴിച്ചു കൂട്ടിയാലിനി,യിവിടേറെ നേരം

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

- കലാവല്ലഭൻ
..................................

Monday, September 3, 2012

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ





വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

  .........................

Wednesday, August 1, 2012

എത്ര ചിത്രം

എത്ര ചിത്രം

- കലാവല്ലഭൻ













.
ഈ കവിത ഇവിടെ കേൾക്കാം...

പാർത്ഥന്നു സാരഥിയായി നിന്നരുളും
പന്നഗശായിയാം തമ്പുരാനും
പമ്പതൻ വിരിമാറിൽ തത്തിക്കളിച്ചിടും
പള്ളിയോടങ്ങളുമെത്ര ചിത്രം

മാനത്തെ കരിവീരർ മുത്തമിടുന്നൊരീ
മാമല ചുരത്തീടും പാലാഴിയും
മാവേലിമന്നന്റെ കൺകുളിർപ്പാനായി
മാലോകർ തുഴയുന്നതുമെത്ര ചിത്രം

തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം

കല്മഷനാശന്റെ പല്ലവ കോമള
കരമതിൽ വിലസീടും കമലദളങ്ങളായി
കരകളാം കരകളിൽ വസിച്ചീടും ഗോകുലർ
കൈമെയ്യ് മറന്നിടു,ന്നൊരുമയിതുമെത്ര ചിത്രം


ആറുമുളയിലായ് ജീവിത സ്പന്ദനം
ആലോലമാടിക്കും ആശ്രിത വത്സലൻ
ആനന്ദത്തിരകളിൽ ജീവിതത്തോണിതൻ
അമരത്ത്, സാരഥിയാവതുമെത്ര ചിത്രം.


…………………………….