ജനുവരി
- കലാവല്ലഭൻ
പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി
1
പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ
പട്ടമായ്
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ 2
പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും 3
പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ് ചാർത്തിടുന്നു
4
പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ
മുൻപിലായി 5
പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്
പ്രാണപ്രിയനായ് സർവ്വം സമർപ്പിക്കയായ്
6
പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു 7
പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി 8
പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ 9
............................................