Thursday, December 1, 2011

വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...


വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


ഏറ്റം പെരിയവൻ കെട്ടിയൊരു മുല്ലയെ
ഏഴല്ലൊരൊൻപത്‌ ജന്മക്കരാറെഴുതി

"അല്ലലില്ലാതൂട്ടാമവളെയും അവൾതൻ
അമ്മാത്തും പിന്നെയാ ഊരിനേയും"

അന്നറിഞ്ഞില്ല വാർദ്ധക്യമെത്തുമെന്നും
അനന്തിരവർ അമ്മാവന്മാരാവുമെന്നും

തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല

ദേഹം വെടിയാൻ അനുവദിച്ചീടുകിൽ
ദേഹി മറ്റൊന്നിലെത്തിടാം, ഊട്ടീടാം

കാലത്തിൻ കോലങ്ങളാടിത്തിമിർത്തു
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു വീണു

പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല

സ്പിരിറ്റുപ്പു പഴമ്പഞ്ചസാര പോലും
സ്മരണയിൽ പോലുമെത്തീടുകില്ല

പഞ്ചസാരയിൽ കുഴച്ചുറപ്പിച്ച കെട്ടിൽ
പമ്പരവിഡ്ഡിയായി കാലം കഴിച്ചിടുന്നു

പൊട്ടിയാൽ പട്ടിണിയകന്നിടും താനേ
പെട്ടിയൊരെണ്ണമ്പോലും കരുതിടേണ്ട

കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ

വെള്ളത്തിന്നായ്‌ കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം

- കലാവല്ലഭൻ
.....................................

Wednesday, November 9, 2011

ഇന്നത്തെ കാഴ്ച

ഇന്നത്തെ കാഴ്ച


(കവിത കേട്ടുകൊണ്ട് ഒരു വായന നടത്താം)



ഓർമ്മകളമ്മയെ കുത്തി നോവിക്കുന്നു
കാർമേഘമായി കണ്ണിലിരുട്ടു പരക്കുന്നു
വാർമുടിത്തുമ്പുമുലഞ്ഞുകിടക്കുന്നു
മാറുന്നു കാഴ്ച്ചകളഭ്രപാളി കണക്കെ

കാതുതിന്നീടുന്നമകനുടെയാഗ്രഹം
ഓതേണമവന്നച്ഛൻ കാതിലെന്നും
പോതുമൊരു ബൈക്കവൻ പൂതിയല്ലോ
പുതുമയൊടൊന്നേകേണമെന്നുമമ്മ

രാമനായിമാറിയ താതനനവനുടെ
കാമന കാൽ വിരലാലൊന്നുതൊട്ടു
ആമയമൊക്കെയുമകന്നുപോയി
കാമിനിയാമഹല്യക്കു മോക്ഷമേകി

പുതുവെളിച്ചത്തിലീയാമ്പാറ്റപോലെ
മതിവരാ കൂട്ടരുമായ് പാറിടുന്നു
പാതിവഴിയിലിന്ധന സൂചകമെപ്പൊഴും
ഒതുങ്ങുന്നിടത്തേക്കു വിശപ്പറിയിച്ചിടാൻ

വീട്ടിലെവിഹിതത്തിലൊതുങ്ങിടാതെ
ഓട്ടത്തിൻ തുടർച്ചയിൽ ഭംഗംവന്നിടുന്നു
കൂട്ടരോരോന്നായകലുന്ന കാഴ്ചകൾ
കൂട്ടൂന്നു മർദ്ദം ചോരക്കുഴലുകളിലും

അല്ലലില്ലാതെ പാറി നടന്നിടുവാൻ
വല്ലവിധേനയും പണമുണ്ടാക്കിടേണം
എല്ലാവഴികളുമടഞ്ഞപ്പോളവനുടെ
മല്ലവിചാരച്ചിറകു മുളച്ചിടുന്നു

കാത്തിരുന്നവനോരിരയെ കുടുക്കുവാൻ,
എത്തുന്നതോ സുമംഗലി ഹുങ്കുകാട്ടി
ഞാത്തിയിട്ടോരാ കുണ്ഡലമ്മാലകളും
കൊത്തിയകന്നവനൊരു പരുന്തുപോലെ

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

കാക്കിയണിയും കൊമ്പന്മീശകളിൽ
പൊക്കുവാനായാസപ്പെടേണ്ടതില്ല
കക്കുന്നവനുള്ളിൽ കള്ളമില്ലല്ലോ
വെക്കെന്നഴിക്കുള്ളിലാക്കിടുന്നു.

- കലാവല്ലഭൻ


.........................................

Friday, October 7, 2011

ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഒന്നായി ചേർന്നൊരാ നാളെനിക്ക്
ഓണമായ് തോന്നിയിരുന്നുവല്ലോ

രണ്ടാമതൊന്നും ചിന്തിച്ചിടാതെ
കൊണ്ടാടുവാനുണ്ടായിച്ഛ ശേഷകാലം

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

നാലമതോ പരിചരണത്തിനായി
വേലകളറിയുന്നൊരമ്മായിയെത്തി

അഞ്ചുനിമിഷമൊന്നൊപ്പമിരുന്ന്
പിഞ്ചിന്നനക്കമൊന്നറിയാതെയായ്

ആറുകടത്തിയെൻ സ്വകാര്യതയെ
അറുപതിലെത്തിയാ കിഴവിയാലെ

ഏഴിൽ ശനിയായി നിന്നവരെന്റെ
ആഴമേറും ബന്ധമകറ്റിടുന്നു

എട്ടുപോൽ വളരും തലയുമുടലും
വട്ടുപിടിച്ചപോലെയാക്കിയെന്നെ

ഒമ്പതു മാസക്കാലം കടന്നുപോയി
കൊമ്പനൊരെണ്ണം ഭൂജാതനായി

പത്തോണം പലതും കടന്നുപോയെങ്കിലും
പത്തനം വിട്ടവരക്കരെ തന്നെ നിന്നു

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

- കലാവല്ലഭൻ
...........................................
ഇനി ഇതൊന്ന് കേട്ടുനോക്കാം :



Thursday, September 1, 2011

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി


ചിങ്ങപ്പുലരി പൂവിട്ടങ്ങനെ
പൊങ്ങും പുതിയൊരു നിറവിന്നായ്
എങ്ങും പൂവിളിയലകളുയർത്താൻ
തിങ്ങും ചില്ല സുവർണ്ണകളായ്

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും

മെല്ലെയകന്നു മങ്ങിയ മുകിലുകൾ
നല്ലൊരു നാദമുയർത്തി കുയിലുകൾ
വല്ലികളൂഞ്ഞാലാടി രസിപ്പൂ
കല്ലോലിനികളുതിർപ്പൂ ചിരികൾ

വമ്പന്നുരഗം നീറ്റിലിറങ്ങി
ഇമ്പമിയന്നൊരു പാട്ടുമ്പാടി
ചമ്പക്കുളമതിൽ പച്ചയുമിട്ട്
പമ്പയിലൂടെ പടിഞ്ഞാട്ടേയ്ക്ക്

എണ്ണപ്പെട്ടവരേറെ നിരന്ന്
കണ്ണിനു വർണ്ണക്കാഴ്ച്ചകളേകി
വിണ്ണവർനാഥൻ നാടിൻ കീർത്തി
വിണ്ണോള,മുയർത്തി മണ്ണിൻ മക്കൾ

പച്ചപിടിച്ചൂ കമ്പോളങ്ങളിൽ
കാച്ചുന്നെണ്ണ മൂക്കിന്നുള്ളിലും
അച്ചുക്കൂട്ടം നിറക്കൂട്ടേകി
വെച്ചൂ സദ്യകൾ സാഹിത്യത്തിൽ

കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.

- കലാവല്ലഭൻ
.....................
ഇനി ഈ കവിത ഒന്നു കേട്ട് നോക്കൂ :




Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................



Friday, July 1, 2011

കാലന്നപരൻ

കാലന്നപരൻ


ഒരുച്ചാൺ വയറിനുപണിയെടുപ്പോൻ
ഓമനിക്കുന്നൊരു കുഞ്ഞുപോലും
ഓടിക്കളിക്കേണ്ട പ്രായത്തിലിന്ന്
ഓർത്തുകിടക്കുന്നു വിധിയെയോർത്ത്

കുഴലൂത്തുകാരനാം വിഷരാഗാനുയായി
കാറ്റിൽ പറത്തുന്നു വിപ്ളവങ്ങൾ
കരിച്ചിടുന്നൂ പുതു നാമ്പിനേയും
കരിയുന്നരവയറിലൊരു പിഞ്ചിനേയും

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?

കാനനത്തിൽ കരുത്തോടങ്കുരിക്കും
കാലങ്ങളോളം കവിതമൂളിനില്ക്കും
കച്ചവടത്തിന്ന് ഇടയില്ലവിടെ
കാലന്നപരനാം കീടനാശിനിക്ക്

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

- കലാവല്ലഭൻ

.............................................................

Wednesday, June 1, 2011

കർമ്മഫലം

കർമ്മഫലം


ഭൂമിയെ ബോൺസായിയാക്കിടുമ്പോഴും
സീമാരഹിതമായ് വളർന്നിടുമ്പോഴും
ഓർമ്മയിലന്നൊന്നും തെളിഞ്ഞതില്ലീ
കർമ്മഫലങ്ങളാണനുഭവയോഗമെന്ന്
വളരുന്നു എന്നൊരു മതിഭ്രമത്താൽ
കളമൊരുക്കി ഭൂതത്തിനെ കുടത്തിലാക്കി.
മെരുക്കിയെടുത്തേതും കീശയിലൊതുക്കി
ഭരിച്ചിടുന്നുലകിനെ അത്യുന്നതനാം ഭാവേ
കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

- കലാവല്ലഭൻ.



............................................

Sunday, May 1, 2011

പിറന്നാൾ

പിറന്നാൾ


പിറക്കുന്ന നാൾ മുതൽ
മരിച്ചിടുന്നോരോദിനം
തിരിച്ചെത്തിടാത്തൊരു
ഓർമ്മയായീടുന്നു

കാലമാം പുഴയിലായ്
മേലോട്ട് ഉയർന്നിടും
പാലമായീദിനങ്ങൾ
കോലങ്ങളാടുന്നു

ആട്ടങ്ങളാടുമ്പോൾ
കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ്
ചാടിടുന്നാധിയിൽ

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം

മരിച്ചിടുന്നതെങ്കിലും
തിരിച്ചെത്തില്ലെങ്കിലും
തിരി തെളിച്ചു മുറിച്ച്
രുചിച്ചിടുന്നൊരു മധുരം.

- കലാവല്ലഭൻ
...............................

Tuesday, April 5, 2011

മത്സരപ്പരീക്ഷ

മത്സരപ്പരീക്ഷ


തുമ്പികൾമണ്മറയുന്നൊരീനാട്ടിൽ
തുമ്പികളെകല്ലെടുപ്പിക്കുമ്പോലെ
ഒമ്പതുമത്സരപ്പരീക്ഷകളെങ്കിലും
അമ്പതുദിനങ്ങൾക്കകമെഴുതിച്ചിടുന്നു

അന്നെനിക്കില്ലിത്രപഠിക്കുവാനെന്നമ്മ
വന്നെത്തുമ്മുൻപേപറഞ്ഞിടുന്നെങ്കിലും
അന്നന്നുപഠിക്കുവാനുള്ളതുതീർക്കുമ്പോൾ
വന്നെത്തുമമ്മയെൻബുദ്ധിപരീക്ഷിപ്പാൻ

പരീക്ഷിച്ചൊരെൻബുദ്ധികൂടിവന്നീടുമ്പോൾ
പെരുകിടുന്നമ്മതൻസ്വപ്നങ്ങളൊക്കെയും
കരിഞ്ഞിടുമെൻബാല്യസ്വപ്നങ്ങളൊക്കെയും
തിരിഞ്ഞൊന്നുനോക്കിടാനില്ലൊരാളും

ആഴ്ച്ചയിലുള്ളൊരവധിദിനത്തിലും
വീഴ്ച്ചപറ്റുന്നപോലുണർന്നിടേണം
കാഴ്ചകൾകാട്ടുന്നാറ്റീവിയുമുറങ്ങീടും
ആഴ്ച്ചയിലൊക്കെയുമ്മത്സരങ്ങൾ

പാഠ്യേതരങ്ങളില്പിറകിലാണെങ്കിലും
പഠനത്തിൽ ഞാനെന്നുമ്മുമ്പനല്ലോ
കഠിനമാംചോദ്യങ്ങളുള്ളൊരീമത്സരം
പഠനത്തിലെന്നെപിന്നിലാക്കീടുമോ?

മാറ്റിലേചോദ്യങ്ങളോരോന്നായങ്ങനെ
സാറ്റുകളിച്ചിടുന്നെന്റെമുൻപിൽ
കാറ്റത്തൊരപ്പൂപ്പന്താടിപറന്നപോൽ
മാറ്റിക്കറപ്പിക്കുമോരോരോവൃത്തങ്ങൾ

കണ്ണാടീലക്ഷരം കാണുവതെങ്ങനെ?
ഉണ്ണികളൊക്കെയുംകണ്മിഴിച്ചിരുന്നു
കണ്ണാടിപോലുള്ള കൺകളിലൊക്കെയും
മൺതരിവീണപോലുള്ളൊരീർച്ചയിപ്പോൾ

എണ്ണിച്ചുനക്ഷത്രമേറെയാമത്സരം
കണ്ണാടീൽ കാണ്മതിന്നമ്മതന്മറുപടി
“കണ്ണാടിയിലക്ഷരംതിരിഞ്ഞുകണ്ടാലും
ഉണ്ണീനിൻ,തലേവരനേരെയായീടട്ടെ”

- കലാവല്ലഭൻ


Tuesday, March 1, 2011

വേവലാതി

വേവലാതി


കൊഞ്ചലോടെന്നുമെൻ മുന്നിലെത്തി
കുറുമ്പുകാട്ടുന്നൊരു പൊന്മകളെ

കാലമകന്നിടുന്തോറുമെൻ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു

കൗമാരം ചിറകായ് മുളച്ചിടുമ്പോൾ
കൂടുവിട്ടലയുവാൻ ആഞ്ഞിടുന്നു

കാറ്റത്തങ്ങാഞ്ചലമൂയലാടുമ്പോൾ
കത്തുന്നുകനലായെന്മനവുമപ്പോൾ

കീടങ്ങളൊക്കെയുമലക്ഷ്യമായി
കാറ്റത്തൊരിരയെ തിരഞ്ഞിടുന്നു

കുത്തൊന്നതേറ്റുകഴിഞ്ഞാലവിടങ്ങൾ
കത്തിയപോൽ കരിതേച്ചിടുന്നു

കണ്ണുകളാലൊന്നുംകാണാനാവില്ലിത്
കാണേണമ്മനക്കണ്ണാൽ വേണം

കൈരളിവാണൊരുമാവേലിചൊല്ലി
കാണേണമേവരേമൊന്നുപോലെ

കാണുന്നിതോയമ്മ പെങ്ങളെയും
കാമംതിളയ്ക്കുന്ന കണ്ണാലാണോ?

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ.

- കലാവല്ലഭൻ
...........................................................

Tuesday, February 1, 2011

ചിത്രപതംഗം

ചിത്രപതംഗം


പർണ്ണശാലയാംസമാധിക്കൂടാരത്തിൽ
കർണ്ണങ്ങൾപോലുമില്ലാതെയിരുന്ന നീ
വർണ്ണപ്പതംഗമായിപ്പാറിനടക്കുവാനിന്നീ
വർണ്ണച്ചിറകേകിയതാരാണുശലഭമേ

പുഴുവായിനീയെന്റെതൊടിയിലെ ഇലകളെ
മുഴുവനായ്തിന്നുനടന്നിരുന്നക്കാലത്ത്
എഴുതുവാനെനിക്കൊരുകവിതയുംതോന്നീല
മിഴിവാർന്നചിറകു നിനക്കേകിയതാരാണ്‌

ഇന്നലെക്കണ്ടനിൻ കൂടപ്പിറപ്പൊരു
കന്നൽ മിഴിയാമവളിലെവർണ്ണങ്ങൾ
നിന്നിലില്ലല്ലോയിതെന്തുമറിമായം
ഇന്നെനിക്കത്ഭുതം നിന്റെയീജീവിതം

ചിത്രങ്ങളിത്രയുമെഴുതുവാനറിയുന്ന
ചിത്രകാരനിന്നെവിടെനിന്നെത്തിയോ
എത്രചിന്തിച്ചിട്ടുമെന്മനതാരിൽ നൂലറ്റ
ചിത്രപതംഗമായിപാറുന്നുനിന്നെപ്പോൽ

കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ

ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.

- കലാവല്ലഭൻ
.....................................................

Sunday, January 2, 2011

ഉടലും തലയും

ഉടലും തലയും


കണ്ടതു ഞാനിക്കവിതയിലൂടെ-
കുറിച്ചീടുന്നതുമെങ്ങനെയെന്നും
കുണ്ഠിതമേറെയെഴുന്നെന്മനമിതിൽ
കണ്ഠമകന്നോരുടലതുകാൺകെ

കണ്ടിട്ടുണ്ടിതുപലകുറിയെങ്കിലും
കാഴ്ചയെനിക്കൊരുകമ്പനമായി
ക്കരളില്പെരുകിപ്പെരുകീട്ടുലയിൽ
കല്ക്കരിപോൽനീറിക്കത്തീടുന്നു

ഓർമ്മയിലങ്ങനെതികട്ടീടുമ്പോൾ
ഓമകളുള്ളൊരുതണ്ടുകണക്കെ
ഒരുമയൊടെഴുന്നു നില്പൂ രോമം
ഓർമകൾതൻ രസമാടീടാനായ്

നല്ലൊരുമെയ്യഭ്യാസിയാമവനൊരു
നല്ലെണ്ണയുഴിഞ്ഞൊരുദേഹമ്പോലെ
നാലടിചാടിപുളഞ്ഞതിനാലൊരു
നാരീമണിയവളോടീപിറകെ

കയ്യിലുകരുതിയശീലയെടുത്തവൾ
കണ്ണുമടച്ചവന്തലമേലിട്ടതു
കണ്ടൂകാഴ്ചക്കാരതു ഞെട്ടി
കത്തിയെടുത്തവൾമുന്നോട്ടാഞ്ഞു

പുളയുന്നവനൊരുപ്രാണഭയത്താൽ,
പൂമിഴിയവളുടെകയ്യിൽ കത്തി
പലമൊരുനേരംകളയാതവനുടെ
പിടലിക്കിട്ടൊരുവെട്ടുകൊടുത്തു

കത്തിതിരിച്ചുപിടിച്ചതിനാലെ
കായമതൊന്നായ്തന്നെനിന്നു
കണ്ണുകൾ രണ്ടിലുമിരുളുപരന്നു
കടലിന്തിരപോലുടൽ പിടയുന്നു

കവിളിനുതാഴെക്കുത്തിയിറക്കിയ
കൈവിരലാലവനെ വലിച്ചൊരു
കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി

തലയതിനില്ലൊരനക്കവുമേതും
തലങ്ങനെകിടന്നുപിടക്കുന്നുടലും
തമ്മിൽതമ്മിൽനോക്കിയജനമവർ
തലകളുവെട്ടിച്ചകലെനോക്കി

ഉളുപ്പുകളില്ലാതവളാപിടയും
ഉടലതുചെറുചെറുകഷണമതാക്കി
ഉപ്പിൻപൊടിയതുവിതറീമീതെ
ഉണ്ണിക്കൂടയിലിട്ടുകൊടുത്തു.

തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.

തലയ്ക്കുണ്ടോവില ഉടലില്ലാതെ
തങ്ങളിലുടലിന്നുണ്ടൊരിറച്ചിവില
തലകളുവെറുമൊരലങ്കാരത്തിന്‌
തടിയുള്ളോനിനിതലമതിയല്ലോ.

- കലാവല്ലഭൻ
...........................................................