ചിത്രപതംഗം
പർണ്ണശാലയാംസമാധിക്കൂടാരത്തിൽ
കർണ്ണങ്ങൾപോലുമില്ലാതെയിരുന്ന നീ
വർണ്ണപ്പതംഗമായിപ്പാറിനടക്കുവാനിന്നീ
വർണ്ണച്ചിറകേകിയതാരാണുശലഭമേ
പുഴുവായിനീയെന്റെതൊടിയിലെ ഇലകളെ
മുഴുവനായ്തിന്നുനടന്നിരുന്നക്കാലത്ത്
എഴുതുവാനെനിക്കൊരുകവിതയുംതോന്നീല
മിഴിവാർന്നചിറകു നിനക്കേകിയതാരാണ്
ഇന്നലെക്കണ്ടനിൻ കൂടപ്പിറപ്പൊരു
കന്നൽ മിഴിയാമവളിലെവർണ്ണങ്ങൾ
നിന്നിലില്ലല്ലോയിതെന്തുമറിമായം
ഇന്നെനിക്കത്ഭുതം നിന്റെയീജീവിതം
ചിത്രങ്ങളിത്രയുമെഴുതുവാനറിയുന്ന
ചിത്രകാരനിന്നെവിടെനിന്നെത്തിയോ
എത്രചിന്തിച്ചിട്ടുമെന്മനതാരിൽ നൂലറ്റ
ചിത്രപതംഗമായിപാറുന്നുനിന്നെപ്പോൽ
കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ
ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.
- കലാവല്ലഭൻ
.....................................................
Tuesday, February 1, 2011
Subscribe to:
Posts (Atom)