Tuesday, December 3, 2013

കഠിനമാണെന്റയ്യപ്പാ...


കഠിനമാണെന്റയ്യപ്പാ...

അമ്പതുവർഷമീ കാത്തിരിപ്പെന്റയ്യ
അമ്പേ കഠിനമാണെന്റയ്യപ്പാ
അമ്പിളി പോലൊളിചിന്നുന്ന നിന്മുഖം
അമ്പത്തൊന്നക്ഷരാ,ലവർണ്ണനീയം

ആദ്യമായ്‌ ദേവ നിൻ ദർശന പുണ്യത്തിനായി
ആർത്തിയോടുള്ളൊരീ കാത്തിരിപ്പെന്റയ്യ
ആർത്തിനാശന ദേവ തീർത്തീട വേണമേ
ആയിരം ശരണം മുഴക്കിടാമുള്ളനാൾ

ഇമ്പമോടുള്ളൊരീ ശരണം വിളിയാലെൻ
ഇഹപര ദുഃഖങ്ങൾ മറന്നിടുമ്പോഴും
ഇനിയുമുള്ളാ,ക്കാലമാം കരിമല
ഇരവകറ്റുന്നപോൽ കയറ്റീടവേണമേ

ഈണത്തിൽ ചൊല്ലാം നിന്നപദാനങ്ങൾ
ഈശ്വരാ പോറ്റീ, കാത്തീട വേണമേ
ഈശനും ഭക്തനുമൊന്നെ,ന്നോതിയ
ഈശ്വരാ നീയാവാനേകണേ ഭാഗ്യം

ഉടുക്കുപോലെന്മനം മിടിക്കുന്നുണ്ടെപ്പൊഴും
ഉറച്ചൊരീ ഭക്തിയാൽ നിന്മലയേറുവാൻ
ഉറവ വറ്റാതെ ഞാൻ കാത്തിടുമീ ഭക്തി
ഉടലോടെ നിൻ സന്നിധി, പൂകുംവരെ

ഊർദ്ധ്വനയനയായ്‌ കാത്തിരിപ്പാണെന്റെ
ഊഴത്തിലുന്നതി കൈവരിക്കാൻ
ഊഴിയിലേകാശ്രയമായ നീയെന്നെ
ഊനം കൂടാതെ മല കയറ്റീടണേ

എണ്ണമില്ലാതങ്ങു ഭക്തരെത്തുമ്പോഴും
എണ്ണുന്നു മാളികപ്പുറത്തൊരാൾ കന്നിയെ
എന്നെങ്കിലും തീർന്നീടുമോയീ കാത്തിരിപ്പ്‌-
എന്നെയുമിരുത്തുന്നു നീയമ്പതു വർഷങ്ങൾ

ഏറ്റുപറയുന്നേകാഭി,ലാഷമാം ദർശനമീ
ഏഴകൾക്കേകിയാൽ അതു ജന്മപുണ്യം
ഏറ്റീടണേ നിൻ പതിനെട്ടു പടികളും
ഏകണം മിഴികൾക്കു  ചുന്മുദ്രാരൂപവും

ഐഹിക സുഖങ്ങളിലേറെ പ്രിയം നിൻ
ഐതീഹ്യ കഥകളിൽ മുങ്ങിനിവരുവാൻ
ഐരാവതമാം മനമതിലേറി ഞാൻ
ഐശ്വര്യപൂർണ്ണമാം പൂങ്കാവനമേറുന്നു

ഒട്ടല്ലൊരാഗ്രഹം ശബരിതൻ മലയെത്താൻ
ഒരുമതൻ മാതൃകയാം മലയേറിടാൻ
ഒരിക്കലായമ്മ വഴികാട്ടിയ ദേവനും
ഒഴിഞ്ഞുപോയില്ലേ ഭൂമിപുത്രിയാം ദേവിയെ

ഓർമ്മയിലെപ്പൊഴും നിൻ ചരിതങ്ങൾ
ഓടിക്കളിക്കുന്നു മണികണ്ഠനായി
ഓമനത്തം തുളുമ്പുന്നൊരാ പൊന്മുഖം
ഓർക്കുവാനെന്നുമെനിക്കാ,യീടവേണമേ

ഔഷധത്തിന്നായി പുലിപ്പുറത്തേറി നീ
ഔന്ന്യത്യങ്ങളിലെത്തിയെൻ ദേവനായി
ഔചിത്യമെന്തെന്നെ അകറ്റിനിർത്തീടാൻ
ഔപചാരികതയെന്തിനി, അബലയല്ലേ 

അംഗങ്ങൾക്കൊക്കെയും കരുത്തേകീടേണം
അംബരചുംബിയാം നിന്മലയേറുവാൻ
അംബുജലോചനാ കന്മഷം തീർക്കണേ
അമ്പെറിഞ്ഞുറപ്പിക്കാം നിൻ ബ്രഹ്മചര്യത്തെ

അഖിലാണ്ഡകോടികൾക്കെന്നുമയ്യപ്പൻ
അശരണർക്കാശ്രിത വൽസലനയ്യൻ
അഗതിയാ മെന്റെയീ കാനനപ്പാതയിൽ
അൻപോടെയെത്തണേ മണികണ്ഠനായി.

....................................................
- കലാവല്ലഭൻ

Wednesday, November 6, 2013

കാഞ്ചനക്കൂട്


കാഞ്ചനക്കൂട്

വാനോളമുയർന്നൊരീ സമുച്ചയമ്പോലെ
മാനങ്ങളെല്ലാമ്പിടിച്ചടക്കി,യെന്മകൻ
ഊനംവരാതെന്നെ കാത്തിടുന്നെങ്കിലും
മൌനിയാണീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പാദസരങ്ങൾ കിലുക്കി,യെത്തുന്നൊരു മഴ
പാദങ്ങളെ പുണരുന്നൊരാ കാഴ്ചകൾ
മോദമായി നോക്കിനില്ക്കുമാക്കാലത്തിൻ
പദമിനിയെത്തുമോയീ കാഞ്ചനകൂട്ടിനുള്ളിൽ

ഓർമ്മതൻ പുതുനാമ്പു മുളയ്കാത്തൊരു
മർമരമ്പോഴിക്കുന്ന യന്ത്രങ്ങളെവിടെയും
വാർമുടിത്തുമ്പിലെ നനവുണക്കാൻ പോലും
ഏറെയുണ്ടെന്ത്രമീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
മുഖമൊരു കണ്ണാടിയിൽ കണ്ടിരുന്നാരു-
സുഖങ്ങളേറുമീ കാഞ്ചനക്കൂട്ടിനുള്ളിൽ

ഓർമ്മയിലെത്തുന്നൊരായിരം ചിന്തകൾ
കാർമേഘമായൊന്നു പെയ്തൊഴിയാൻ
ഏറെയുണ്ടാഗ്രമെങ്കിലു,മേകാകിയായ്
മാറുകയാണൊരീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

ഇങ്കിതങ്ങൾക്കൊരു വിലയുമില്ലാത്തൊരാ
പങ്കപ്പാടേറുന്നൊരു വൃദ്ധസദനത്തില്ല
എങ്കിലുമെന്മകനരികത്താണെന്നത്
സങ്കടമാറ്റുമീ ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,
ചിന്തിച്ചിരിക്കുമീക്കാഞ്ചനകൂട്ടിനുള്ളിൽ

- കലാവല്ലഭൻ

   ……………………………

Thursday, October 3, 2013

എങ്ങോട്ട് ?




എങ്ങോട്ട്  ?

ഉള്ളിപൊളിച്ചാൽ കണ്ണുകൾനിറയും
ഉള്ളുപിടയ്ക്കും വിലയതറിഞ്ഞാൽ

ഭള്ളുകൾപറയും ജനനായകരും
ഉള്ളി പൊളിച്ചതുപോലെ നില്പൂ

വള്ളികണക്കെയിരിക്കുന്നവനുടെ
പള്ളയതൊട്ടീ പലക കണക്കെ

കള്ളുകുടിക്കാമെന്നു നിനച്ചാൽ
കള്ളിൻ വിലയതു കയറീ തെങ്ങിൽ

കള്ളം കാട്ടുന്നവനുടെ മുൻപിൽ
തുള്ളീടുന്നതു പെണ്ണുമ്പിള്ള

കള്ളനുമില്ലൊരുപായം കക്കാൻ
ഉള്ളവനൊട്ടൊരുറക്കവുമില്ല

ഉള്ളതു ഞാനീപറയുമ്പോഴും
ഉള്ളവനൊട്ടൊരു കൂസലുമില്ല

കള്ളികൾ താണ്ടിയുയർന്നീടുന്നത്
പൊള്ളും വിലതൻ സൂചിക തന്നെ.


കലാവല്ലഭൻ


……………………..

Monday, September 2, 2013

ആ നല്ലകാലം




ആ നല്ലകാലം

ചിങ്ങപ്പൂ വിരിയുമ്പോൾ പൂവിളികളുയരുന്നു
തിങ്ങുന്നുണ്ടുള്ളിലായി നിറവിന്നാഹ്ലാദങ്ങൾ         1

കരിനീലമേഘങ്ങൾ വിടചൊല്ല്ലിയകലുന്നു
കരിമിഴിയിൽ കണ്മഷി വാലിട്ടെഴുതുന്നു             2

പകലോനുടുപ്പിക്കും ഓണക്കോടികളാലെ
പൂകൈത ചാർത്തുന്നു മണമുതിരും സൂനങ്ങൾ       3

പൊന്നെല്ലാം പൂശിയ വയലേലകൾ നിറയുന്നു
കുന്നുകൾ പോലുള്ളോരന്നക്കൂമ്പാരങ്ങൾ             4

മഞ്ഞക്കിളികളാൽ തിരുവോണം വിതറുന്നു
ഊഞ്ഞാലിലാടുന്നാ കൊലുസിട്ട പൂമ്പാറ്റ             5

തന്നന്നം തെയ്തെയ്യം പാടിക്കൊണ്ടോടുന്നു
മന്നനായി തീരുവാൻ ചുണ്ടൻ വള്ളങ്ങളും            6

ചിങ്ങം പിറക്കുമ്പോൾ കളിയേറെയുണ്ടല്ലോ
എങ്ങുമുയരുന്നാ,ക്കളിയുടെയാർപ്പുവിളി               7

തുള്ളിയുറയുവാൻ പൂതുമ്പ പൊത്തുമ്പോൾ
ഉള്ളറിയാതെങ്ങയ്യോ പോയി മറയുന്നു               8

ഓർമ്മച്ചെറുതോണിയിൽ ആഞ്ഞുതുഴയുമ്പോൾ
അറിയുന്നെൻ തോണിയ,നങ്ങാതെ നിൽപാണ്‌     9

കാലമാം പുഴയിലൂടൊ,ഴുകിയേറെ ജലം
മലയാളത്തിൻ പുതുമ മാവേലിക്കന്യമായി           10

മുക്രയിട്ടോടുന്നി,ക്കാലം തളരുന്നൊരുനാൾ
ചക്രം തിരിയുമ്പോ,ലെത്തുമെൻ പഴയോണം       11

ആനല്ലകാലത്തെ,ന്നരുമകൾതൻ പൂവിളികൾ
മാനത്തു നിന്നു ഞാൻ കൺകുളിരെ കണ്ടീടും.       12

 - കലാവല്ലഭൻ
          …………………………….

Friday, August 2, 2013

കർക്കിടകം



കർക്കിടകം
കലാവല്ലഭൻ

കർക്കിടകത്തിനെ കറുത്ത ചേലകൾ ഇടവമുടുപ്പിച്ചു
കരിയാവോളം വാരിത്തേച്ചു മിഥുനവുമിടയിടയിൽ

കുറുക്കനേപ്പോൽ തക്കമ്പാർത്ത് കുത്തിയൊലിക്കുന്നീ
കാലവർഷം കരിച്ചിടുന്നീ രുചികളുമൊന്നൊന്നായി

കാലനങ്ങൊരു കണക്കെടുപ്പിനു ചിത്രഗുപ്തനുമായി
കരിമേഘത്തിൽ താണിറങ്ങി കണക്കെടുക്കുന്നു

കറുത്തതെങ്കിലും അഴകാർന്നിവളങ്ങൊരുക്കിടുന്നുണ്ട്
കെടാവിളക്കായ് പുണ്യാത്മാക്കൾക്കിത്തിരികൈവെട്ടം

കുഞ്ഞിക്കാതിൽ പകർന്നിടുന്നു സംസ്കൃതിത്തൈലം
കിളിമകൾ പാടും രാമായണമാം നറുതേന്മൊഴിയാലെ

കറുത്തവാവിൻ കാത്തിരിപ്പൊരടതൻ രുചിയായി
കപ്പലിലേറി നീന്തിവരുന്നൊരു നാവായെന്നെന്നും

കാരിരുമ്പിൻ പേശികളാലെ തുഴകൾ വലിക്കുന്നൂ
കരിനാഗങ്ങൾ പുളഞ്ഞിടുന്നു ഓണക്കാഴ്ചക്കായി

കള്ളിയെന്നീ കാടിന്മകളും കൂകിവിളിയ്ക്കുമ്പോൾ
കൺകളടച്ചിവരിരുളാക്കുന്നത് കണ്ടീടുന്നല്ലോ

കടത്തിടരുതീ ചേട്ടയെയിനിയീ കർക്കിടകത്തിലും
കടത്തിടേണം അകമലരതിലീ ശീവോതിയേയും

........................................................