Monday, April 2, 2012

ദിവ്യപ്രകാശം

ദിവ്യപ്രകാശം



(ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...)


മുന്താണി മുന്നിൽ വിരിച്ചു കാട്ടിത്തലേ
അന്തിക്കു ചുറ്റിയ പട്ടു ചേലയാലേ
എന്തൊരു ഭംഗിയാണീ വരവാലെന്റെ
ചെന്താമരപ്പൂവിൻ ദിവ്യപ്രകാശം

നീലച്ചേല പൊതിഞ്ഞ കുട നിവർത്തി
പല്ലവാങ്കുരങ്ങൾക്കൊക്കെയുമായ്‌
നല്ലോരിളം ചൂടു പകർന്നു നൽകീടുന്ന
പല്ലക്കിലേറി,യകലും ദിവ്യപ്രകാശം

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം

ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത്‌ ഉയർന്നു താഴ്‌ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം

ഈ മണ്ണിലിത്രയും കരുത്തുകാട്ടുന്നൊരു
ദ്യുമണിയൊരിക്കലും അണഞ്ഞിടില്ല
വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം

- കലാവല്ലഭൻ
……………………

Thursday, March 1, 2012

വസന്തകാലം

വസന്തകാലം


(ഈ പ്ലേ ബട്ടണിൽ അമർത്തി കേട്ടുകൊണ്ട്‌ വായിക്കൂ...)


ഉത്തരായനത്തിൻ ഉഷ:സന്ധ്യയിൽ
ഉണരുന്നൊരാദിത്യ മുഖംചുവന്നു
ഉറങ്ങുമൊരുലകം പുതച്ചമഞ്ഞിൻ
ഉദകക്രിയാശേഷം തൻ തേരിലേറി

നീലപ്പട്ടാടയാൽ ആകാശം കാൺകെ
നാണത്താൽ നരച്ചോരിലകൾ ഒളിച്ചുകീഴെ
നനുനനുത്തിളം നാമ്പു തലയാട്ടികളിച്ചും
നെറുകയില്പുഷ്പാഭരണങ്ങളണിഞ്ഞിടുന്നു

ചൂടിയപൂവൊക്കെയും ചിരിച്ചുനിന്നപ്പോൾ
ചൂളമടിച്ചെത്തും തെന്നൽ ഉരുമ്മിനീങ്ങി
ചുറ്റുംവിരിച്ചിട്ട പൂമെത്തതൻ മേലെ
ചാഞ്ഞു കൈമാറുന്നൊരു പ്രണയാർദ്രമുദ്ര

പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ

വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

- കലാവല്ലഭൻ.
............................

Wednesday, February 1, 2012

വയനാടൻ ചരിതം(കേട്ടുകൊണ്ട്‌ ഒരു വായന)


വയനാടൻ ചരിതം

കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


മണിമേടയിൽ വിലസീടും,അലസ്സന്നു പോലും
മണ്ഡപം തീർത്തീടുന്നൊരീ നാട്ടിൽ
മണ്ണിൽ പൊൻ വിളയിച്ചിടുന്നവൻ യോഗം
മണ്ണിന്നു വളമായി തീർന്നീടുവാനോ

മരണം വിതയ്ക്കുന്ന നാട്ടിലിന്നും
മതിവരാ വിത്തെറിഞ്ഞീടുന്നവൻ
മത്തുപിടിച്ചതു പോലെ അലയുന്നു
മനമൊരു കല്ലായി തീർന്നീടുന്നു

മേലാളർ തൻ വായ്പയാം ദീപത്തിനാൽ
മതിമറന്നുയരുന്നീയാമ്പാറ്റപോലെ
മരണക്കെണിയിൽ ചിറകെരിഞ്ഞീടുമ്പോൾ
മലർന്നു വീഴുന്നുടൽ പൊന്തിടാതെ

മങ്ങിത്തെളിയുന്ന കണ്ണുകളിൽ വീണ്ടും
മഴവില്ലുപോൽ കാണുന്നു നിറശോഭകൾ
മറക്കുന്നു വീഴ്ചകളൊക്കെയും പിന്നെ
മയിൽപീലി പെരുകുവാൻ വച്ചീടുന്നു

മടിശ്ശീല ചോർത്തുന്ന രാസവളത്തിനാൽ
മനമ്പുരട്ടു,ന്നരസിക ഭാവത്തിനാൽ
മടുപ്പറിയിച്ചീടുന്ന മണ്ണും മറക്കുന്നു
മലർ വിരിയിക്കുന്നൊരാ തന്ത്രങ്ങളും

മലപോലെ പൊന്തിയ വിലയൊക്കെയും
മലർ പൊഴിയുമ്പോൽ നിലമ്പൊത്തിടുമ്പോൾ
മുന്നിലിറങ്ങിയ ശൂന്യാകാശത്തിലേറി
മരണത്തെ വരിക്കുന്നീ പാവങ്ങളും

മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോൻ മരിക്കിൽ
മക്കൾതൻ നഷ്ടമതൊന്നുമാത്രം

മാനത്തു നോക്കി പടവു കയറും, നമ്മളാം
മണ്ണിലിറങ്ങാത്ത മനുജർക്കുണ്ടീടുവാൻ
മരണത്തെ പറഞ്ഞയച്ചീടേണമല്ലെങ്കിൽ
മാനത്തെ നക്ഷത്രമെണ്ണുവാൻ യോഗം

- കലാവല്ലഭൻ
…………………..

Monday, January 2, 2012

ജനുവരി

ജനുവരി
കേട്ടുകൊണ്ടാവാം വായന





പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി


പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ


പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും


പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു


പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി

പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌


പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു


പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ

.................................

Thursday, December 1, 2011

വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...


വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


ഏറ്റം പെരിയവൻ കെട്ടിയൊരു മുല്ലയെ
ഏഴല്ലൊരൊൻപത്‌ ജന്മക്കരാറെഴുതി

"അല്ലലില്ലാതൂട്ടാമവളെയും അവൾതൻ
അമ്മാത്തും പിന്നെയാ ഊരിനേയും"

അന്നറിഞ്ഞില്ല വാർദ്ധക്യമെത്തുമെന്നും
അനന്തിരവർ അമ്മാവന്മാരാവുമെന്നും

തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല

ദേഹം വെടിയാൻ അനുവദിച്ചീടുകിൽ
ദേഹി മറ്റൊന്നിലെത്തിടാം, ഊട്ടീടാം

കാലത്തിൻ കോലങ്ങളാടിത്തിമിർത്തു
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു വീണു

പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല

സ്പിരിറ്റുപ്പു പഴമ്പഞ്ചസാര പോലും
സ്മരണയിൽ പോലുമെത്തീടുകില്ല

പഞ്ചസാരയിൽ കുഴച്ചുറപ്പിച്ച കെട്ടിൽ
പമ്പരവിഡ്ഡിയായി കാലം കഴിച്ചിടുന്നു

പൊട്ടിയാൽ പട്ടിണിയകന്നിടും താനേ
പെട്ടിയൊരെണ്ണമ്പോലും കരുതിടേണ്ട

കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ

വെള്ളത്തിന്നായ്‌ കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം

- കലാവല്ലഭൻ
.....................................