Friday, March 1, 2013

കശാപ്പുശാല



കശാപ്പുശാല

കുരുന്നുമനസ്സിൽ കിനാവു കാട്ടി
കുരുക്കിടുന്നീ പുതുയൗവ്വനത്തെ
തിരിവെളിച്ചത്തിലീയാമ്പാറ്റപോലെ
കരിച്ചിടുന്നൂ രക്തബന്ധങ്ങളേയും

തിളയ്ക്കുന്ന ചോരയുള്ളവിവേകിയെ
വളർത്തിയ കൈപോലുമറിഞ്ഞിടാതെ
തിളങ്ങുന്നൊരു കാഞ്ചന കൂട്ടിലാക്കി
തളയ്ക്കുന്നതാദർശ പൊയ്മുഖങ്ങ

ഏതോ കിനാക്കൾതൻ തേരിലേറി
പാതയൊരുക്കുമീ കോമരങ്ങൾ
പിറന്നോരു മണ്ണിനെ കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ കൂടെപ്പിറപ്പുകളെ

കൊയ്യുന്നു തലകൾ വിളകളായീ
കയ്യുകൾ യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത ശക്തിതൻ കാമന

ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ തെളിയാതെ
ചേറ്റിലാഴുന്നൊരീ പാപിതൻ കാലുകൾ

കറപുരളുന്നൊരീ പാപിതൻ ജീവിതം
ഇരുളടയുന്നൂ, ശ്വാസം മുട്ടിടുമ്പോൾ
കരകയറ്റീടുവാൻ കാണ്മതില്ലാരുമേ
അറിയുന്നു പിണഞ്ഞോരബദ്ധങ്ങളും

മരണവും കൈവിട്ടകന്നിടുന്നു
കരളൊരു കല്ലാക്കി തീർത്തല്ലേ
പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം.

- കലാവല്ലഭൻ
………………………

Friday, February 1, 2013

പൂർണ്ണേന്ദുമുഖി




പൂർണ്ണേന്ദുമുഖി
(ഇവിടെ എനിക്കാവും വിധത്തിൽ ഒന്നു ചൊല്ലി നോക്കിയിട്ടുണ്ട്‌, കേൾക്കുക...)


എന്നുമൊളിമങ്ങാതെന്റെ മുന്നിൽ

വന്നു നിൽക്കുന്ന പൂർണ്ണേന്ദുമുഖി

ഊണിലുറക്കത്തിലേപ്പൊഴുമെൻ

മാനസത്തിൽ കുടികൊള്ളുവോളെ



അന്നുതൊട്ടിന്നോളമെന്നെ ഭ്രമിപ്പിക്കും

പൊൻവെളിച്ചം തൂകി നിൽപ്പാണു നീ

മിന്നും നക്ഷത്രങ്ങളേറെ തെളിഞ്ഞിട്ടും

വെണ്മതി നീ മാത്രമെൻചാരെയെത്തി



കൺകളാലെന്നിലാനാളം പകർന്ന്

മന്മനോ മുകുരത്തിന്നുൾത്തടത്തിൽ

കണ്മണിയെന്നിൽ കെടാവിളക്കായി

എണ്ണ പകർന്നു നിൽപ്പാണു ഞാനും



എന്നും തളിരിട്ടു നിൽക്കുന്ന നിന്നെയീ

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ

വെണ്ണപോലുരുകേണമെന്നിട്ടുമൂറി -

യെൻ മേനിയിലാകെ പടർന്നിടേണം



കണ്ണിലും കരളിലും നീ നിറഞ്ഞാൽ

എണ്ണമില്ലാതുള്ളൊരോർമകൾ തൻ

മൺവീണകൾ മീട്ടി ഞാനിരിക്കാം

കണ്മണി നാദമായി നീയലിയൂ


കലാവല്ലഭൻ

…………………………..

Wednesday, January 2, 2013

വണ്ടിക്കാളകൾ




വണ്ടിക്കാളകൾ

കണ്ടിരുന്നു പണ്ടു വണ്ടി,ക്കാരെയേറെ
വണ്ടിക്കാളകളേക്കാ,ളേറെ സൗമ്യർ
ഉണ്ടായിരുന്നൊരു റാന്തലിൻ വെളിച്ചം
താണ്ടുവാനുള്ളിലെ ഇരുളിൻ മറുപുറം

വണ്ടികൾമാറി കടകട ശബ്ദങ്ങളും
മണ്ടുന്നു നാഴിക മിഴിചിമ്മിടുമ്പോൾ നവ-
വണ്ടിക്കാരു ചെയ്യും വേലകളൊക്കെയും
കണ്ടീടുമ്പോളംഗുലി നാസികാഗ്രത്തിലും

പരക്കുന്നോരിരുളിലെ പാപങ്ങളൊക്കെയും
പിരിക്കുന്നു പാലിൽ തൈരെന്നപോലെ
മെരുക്കുന്നിവർ തൻ അൽപബുദ്ധിയെയും
പിറന്നൊരു കുലത്തിന്നു ശാപമായി

കറുപ്പേറെ പടരുന്നാ മാനസത്തിൽ
ഉറപ്പിക്കുന്നോരു കൃത്യങ്ങളെല്ലാമേ
വെറുപ്പിക്കുമാത്മാവിലിറ്റു കനിവുമായി
പിറന്നോരു മാനുഷ കുലത്തിനെയും

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.

- കലാവല്ലഭൻ
...................................................

Monday, December 3, 2012

“എന്റെ കഥ” യുടെ കഥ


എന്റെ കഥ യുടെ കഥ


ഓട്ടത്തിലഗ്രഗണ്യനാമശ്വത്തിൻ
ചാട്ടമ്പിഴച്ചു വൈകല്യമായീടുമ്പോൾ
കൂട്ടത്തിൽ നിന്നുമകറ്റീടുമൊരുനാൾ
വെടിയൊച്ചയാലെത്തുമനന്തതയിൽ

ഇണക്കങ്ങളില്ലാത്തൊരക്കങ്ങളോടുള്ള
പിണക്കങ്ങൾക്കൊക്കെയും മൂർശ്ചയേറി
ഗണിതങ്ങളൊറ്റയിൽ അവസാനമായപ്പോൾ
കണക്കിന്നു കിട്ടിയൊരു ജീവപര്യന്തം

വിടരാൻ കൊതിക്കുന്ന താമരമൊട്ടിനെ
കടയ്ക്കലെ വെട്ടിയൊരുക്കിനിർത്തി
കടലാസിനൊക്കെയും വിലയിടുന്നാ
പടുകിഴവനാം പൂക്കാരനേകിയല്ലോ

കപിയറിഞ്ഞീടുന്നോ ഹാരവിശേഷം
ഉപചാരത്തോടേകി ഗജരാജന്നന്ന്
കൂപമണ്ഡൂക,ത്തിന്നുലകിന്നറിവോ
വാപി തന്നീക്കാണായ ലോകമല്ലോ ?

സായഹ്നത്തിന്നിരുൾ പരത്തിയെത്തി
കായത്തിൻഭംഗി നുകർന്നിടുവാൻ
ഭയപ്പെടുത്തിക്കരിതേച്ചൂവദനത്തിൽ
കയത്തിലകപ്പെട്ടപോൽ കൈകാലടിച്ചു

ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.

- കലാവല്ലഭൻ
....................................