Thursday, December 1, 2011

വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...


വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


ഏറ്റം പെരിയവൻ കെട്ടിയൊരു മുല്ലയെ
ഏഴല്ലൊരൊൻപത്‌ ജന്മക്കരാറെഴുതി

"അല്ലലില്ലാതൂട്ടാമവളെയും അവൾതൻ
അമ്മാത്തും പിന്നെയാ ഊരിനേയും"

അന്നറിഞ്ഞില്ല വാർദ്ധക്യമെത്തുമെന്നും
അനന്തിരവർ അമ്മാവന്മാരാവുമെന്നും

തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല

ദേഹം വെടിയാൻ അനുവദിച്ചീടുകിൽ
ദേഹി മറ്റൊന്നിലെത്തിടാം, ഊട്ടീടാം

കാലത്തിൻ കോലങ്ങളാടിത്തിമിർത്തു
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു വീണു

പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല

സ്പിരിറ്റുപ്പു പഴമ്പഞ്ചസാര പോലും
സ്മരണയിൽ പോലുമെത്തീടുകില്ല

പഞ്ചസാരയിൽ കുഴച്ചുറപ്പിച്ച കെട്ടിൽ
പമ്പരവിഡ്ഡിയായി കാലം കഴിച്ചിടുന്നു

പൊട്ടിയാൽ പട്ടിണിയകന്നിടും താനേ
പെട്ടിയൊരെണ്ണമ്പോലും കരുതിടേണ്ട

കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ

വെള്ളത്തിന്നായ്‌ കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം

- കലാവല്ലഭൻ
.....................................

Wednesday, November 9, 2011

ഇന്നത്തെ കാഴ്ച

ഇന്നത്തെ കാഴ്ച


(കവിത കേട്ടുകൊണ്ട് ഒരു വായന നടത്താം)



ഓർമ്മകളമ്മയെ കുത്തി നോവിക്കുന്നു
കാർമേഘമായി കണ്ണിലിരുട്ടു പരക്കുന്നു
വാർമുടിത്തുമ്പുമുലഞ്ഞുകിടക്കുന്നു
മാറുന്നു കാഴ്ച്ചകളഭ്രപാളി കണക്കെ

കാതുതിന്നീടുന്നമകനുടെയാഗ്രഹം
ഓതേണമവന്നച്ഛൻ കാതിലെന്നും
പോതുമൊരു ബൈക്കവൻ പൂതിയല്ലോ
പുതുമയൊടൊന്നേകേണമെന്നുമമ്മ

രാമനായിമാറിയ താതനനവനുടെ
കാമന കാൽ വിരലാലൊന്നുതൊട്ടു
ആമയമൊക്കെയുമകന്നുപോയി
കാമിനിയാമഹല്യക്കു മോക്ഷമേകി

പുതുവെളിച്ചത്തിലീയാമ്പാറ്റപോലെ
മതിവരാ കൂട്ടരുമായ് പാറിടുന്നു
പാതിവഴിയിലിന്ധന സൂചകമെപ്പൊഴും
ഒതുങ്ങുന്നിടത്തേക്കു വിശപ്പറിയിച്ചിടാൻ

വീട്ടിലെവിഹിതത്തിലൊതുങ്ങിടാതെ
ഓട്ടത്തിൻ തുടർച്ചയിൽ ഭംഗംവന്നിടുന്നു
കൂട്ടരോരോന്നായകലുന്ന കാഴ്ചകൾ
കൂട്ടൂന്നു മർദ്ദം ചോരക്കുഴലുകളിലും

അല്ലലില്ലാതെ പാറി നടന്നിടുവാൻ
വല്ലവിധേനയും പണമുണ്ടാക്കിടേണം
എല്ലാവഴികളുമടഞ്ഞപ്പോളവനുടെ
മല്ലവിചാരച്ചിറകു മുളച്ചിടുന്നു

കാത്തിരുന്നവനോരിരയെ കുടുക്കുവാൻ,
എത്തുന്നതോ സുമംഗലി ഹുങ്കുകാട്ടി
ഞാത്തിയിട്ടോരാ കുണ്ഡലമ്മാലകളും
കൊത്തിയകന്നവനൊരു പരുന്തുപോലെ

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

കാക്കിയണിയും കൊമ്പന്മീശകളിൽ
പൊക്കുവാനായാസപ്പെടേണ്ടതില്ല
കക്കുന്നവനുള്ളിൽ കള്ളമില്ലല്ലോ
വെക്കെന്നഴിക്കുള്ളിലാക്കിടുന്നു.

- കലാവല്ലഭൻ


.........................................

Friday, October 7, 2011

ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഒന്നായി ചേർന്നൊരാ നാളെനിക്ക്
ഓണമായ് തോന്നിയിരുന്നുവല്ലോ

രണ്ടാമതൊന്നും ചിന്തിച്ചിടാതെ
കൊണ്ടാടുവാനുണ്ടായിച്ഛ ശേഷകാലം

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

നാലമതോ പരിചരണത്തിനായി
വേലകളറിയുന്നൊരമ്മായിയെത്തി

അഞ്ചുനിമിഷമൊന്നൊപ്പമിരുന്ന്
പിഞ്ചിന്നനക്കമൊന്നറിയാതെയായ്

ആറുകടത്തിയെൻ സ്വകാര്യതയെ
അറുപതിലെത്തിയാ കിഴവിയാലെ

ഏഴിൽ ശനിയായി നിന്നവരെന്റെ
ആഴമേറും ബന്ധമകറ്റിടുന്നു

എട്ടുപോൽ വളരും തലയുമുടലും
വട്ടുപിടിച്ചപോലെയാക്കിയെന്നെ

ഒമ്പതു മാസക്കാലം കടന്നുപോയി
കൊമ്പനൊരെണ്ണം ഭൂജാതനായി

പത്തോണം പലതും കടന്നുപോയെങ്കിലും
പത്തനം വിട്ടവരക്കരെ തന്നെ നിന്നു

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

- കലാവല്ലഭൻ
...........................................
ഇനി ഇതൊന്ന് കേട്ടുനോക്കാം :



Thursday, September 1, 2011

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി


ചിങ്ങപ്പുലരി പൂവിട്ടങ്ങനെ
പൊങ്ങും പുതിയൊരു നിറവിന്നായ്
എങ്ങും പൂവിളിയലകളുയർത്താൻ
തിങ്ങും ചില്ല സുവർണ്ണകളായ്

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും

മെല്ലെയകന്നു മങ്ങിയ മുകിലുകൾ
നല്ലൊരു നാദമുയർത്തി കുയിലുകൾ
വല്ലികളൂഞ്ഞാലാടി രസിപ്പൂ
കല്ലോലിനികളുതിർപ്പൂ ചിരികൾ

വമ്പന്നുരഗം നീറ്റിലിറങ്ങി
ഇമ്പമിയന്നൊരു പാട്ടുമ്പാടി
ചമ്പക്കുളമതിൽ പച്ചയുമിട്ട്
പമ്പയിലൂടെ പടിഞ്ഞാട്ടേയ്ക്ക്

എണ്ണപ്പെട്ടവരേറെ നിരന്ന്
കണ്ണിനു വർണ്ണക്കാഴ്ച്ചകളേകി
വിണ്ണവർനാഥൻ നാടിൻ കീർത്തി
വിണ്ണോള,മുയർത്തി മണ്ണിൻ മക്കൾ

പച്ചപിടിച്ചൂ കമ്പോളങ്ങളിൽ
കാച്ചുന്നെണ്ണ മൂക്കിന്നുള്ളിലും
അച്ചുക്കൂട്ടം നിറക്കൂട്ടേകി
വെച്ചൂ സദ്യകൾ സാഹിത്യത്തിൽ

കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.

- കലാവല്ലഭൻ
.....................
ഇനി ഈ കവിത ഒന്നു കേട്ട് നോക്കൂ :




Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................