Friday, October 7, 2011

ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഒന്നായി ചേർന്നൊരാ നാളെനിക്ക്
ഓണമായ് തോന്നിയിരുന്നുവല്ലോ

രണ്ടാമതൊന്നും ചിന്തിച്ചിടാതെ
കൊണ്ടാടുവാനുണ്ടായിച്ഛ ശേഷകാലം

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

നാലമതോ പരിചരണത്തിനായി
വേലകളറിയുന്നൊരമ്മായിയെത്തി

അഞ്ചുനിമിഷമൊന്നൊപ്പമിരുന്ന്
പിഞ്ചിന്നനക്കമൊന്നറിയാതെയായ്

ആറുകടത്തിയെൻ സ്വകാര്യതയെ
അറുപതിലെത്തിയാ കിഴവിയാലെ

ഏഴിൽ ശനിയായി നിന്നവരെന്റെ
ആഴമേറും ബന്ധമകറ്റിടുന്നു

എട്ടുപോൽ വളരും തലയുമുടലും
വട്ടുപിടിച്ചപോലെയാക്കിയെന്നെ

ഒമ്പതു മാസക്കാലം കടന്നുപോയി
കൊമ്പനൊരെണ്ണം ഭൂജാതനായി

പത്തോണം പലതും കടന്നുപോയെങ്കിലും
പത്തനം വിട്ടവരക്കരെ തന്നെ നിന്നു

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

- കലാവല്ലഭൻ
...........................................
ഇനി ഇതൊന്ന് കേട്ടുനോക്കാം :



Thursday, September 1, 2011

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി


ചിങ്ങപ്പുലരി പൂവിട്ടങ്ങനെ
പൊങ്ങും പുതിയൊരു നിറവിന്നായ്
എങ്ങും പൂവിളിയലകളുയർത്താൻ
തിങ്ങും ചില്ല സുവർണ്ണകളായ്

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും

മെല്ലെയകന്നു മങ്ങിയ മുകിലുകൾ
നല്ലൊരു നാദമുയർത്തി കുയിലുകൾ
വല്ലികളൂഞ്ഞാലാടി രസിപ്പൂ
കല്ലോലിനികളുതിർപ്പൂ ചിരികൾ

വമ്പന്നുരഗം നീറ്റിലിറങ്ങി
ഇമ്പമിയന്നൊരു പാട്ടുമ്പാടി
ചമ്പക്കുളമതിൽ പച്ചയുമിട്ട്
പമ്പയിലൂടെ പടിഞ്ഞാട്ടേയ്ക്ക്

എണ്ണപ്പെട്ടവരേറെ നിരന്ന്
കണ്ണിനു വർണ്ണക്കാഴ്ച്ചകളേകി
വിണ്ണവർനാഥൻ നാടിൻ കീർത്തി
വിണ്ണോള,മുയർത്തി മണ്ണിൻ മക്കൾ

പച്ചപിടിച്ചൂ കമ്പോളങ്ങളിൽ
കാച്ചുന്നെണ്ണ മൂക്കിന്നുള്ളിലും
അച്ചുക്കൂട്ടം നിറക്കൂട്ടേകി
വെച്ചൂ സദ്യകൾ സാഹിത്യത്തിൽ

കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.

- കലാവല്ലഭൻ
.....................
ഇനി ഈ കവിത ഒന്നു കേട്ട് നോക്കൂ :




Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................



Friday, July 1, 2011

കാലന്നപരൻ

കാലന്നപരൻ


ഒരുച്ചാൺ വയറിനുപണിയെടുപ്പോൻ
ഓമനിക്കുന്നൊരു കുഞ്ഞുപോലും
ഓടിക്കളിക്കേണ്ട പ്രായത്തിലിന്ന്
ഓർത്തുകിടക്കുന്നു വിധിയെയോർത്ത്

കുഴലൂത്തുകാരനാം വിഷരാഗാനുയായി
കാറ്റിൽ പറത്തുന്നു വിപ്ളവങ്ങൾ
കരിച്ചിടുന്നൂ പുതു നാമ്പിനേയും
കരിയുന്നരവയറിലൊരു പിഞ്ചിനേയും

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?

കാനനത്തിൽ കരുത്തോടങ്കുരിക്കും
കാലങ്ങളോളം കവിതമൂളിനില്ക്കും
കച്ചവടത്തിന്ന് ഇടയില്ലവിടെ
കാലന്നപരനാം കീടനാശിനിക്ക്

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

- കലാവല്ലഭൻ

.............................................................

Wednesday, June 1, 2011

കർമ്മഫലം

കർമ്മഫലം


ഭൂമിയെ ബോൺസായിയാക്കിടുമ്പോഴും
സീമാരഹിതമായ് വളർന്നിടുമ്പോഴും
ഓർമ്മയിലന്നൊന്നും തെളിഞ്ഞതില്ലീ
കർമ്മഫലങ്ങളാണനുഭവയോഗമെന്ന്
വളരുന്നു എന്നൊരു മതിഭ്രമത്താൽ
കളമൊരുക്കി ഭൂതത്തിനെ കുടത്തിലാക്കി.
മെരുക്കിയെടുത്തേതും കീശയിലൊതുക്കി
ഭരിച്ചിടുന്നുലകിനെ അത്യുന്നതനാം ഭാവേ
കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

- കലാവല്ലഭൻ.



............................................