Thursday, July 1, 2010

ഇടവപ്പാതി

ഇടവപ്പാതി

----------------------

മാൻപേടപോലോടും കുഞ്ഞുമേഘങ്ങളും
പിന്നെ പാൽനുരയുന്നൊരീ കരിമുകിലും
മാനത്തെക്കരിവീരരടുത്തിടുമ്പൊഴെന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു - എന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു

തീക്കുണ്ടം തീർത്തൊരാമേടത്തെയാട്ടി
അകറ്റുവാനെത്തി ഇടവമാസം
പാതിദിനങ്ങൾ കൊഴിഞ്ഞിടുമ്പോഴേക്കും
മാനം, കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു - മാനം
കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ

മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
മേലേക്കുയർത്തിപ്പിടിച്ചു നിന്നാമര-
ക്കൂട്ടങ്ങളൊക്കെയും ആടിത്തിമിർത്ത-
അതിനാശ്വാസമായോരീടവപ്പാതി -
ആശ്വാസമായോരിടവപ്പാതി
     ..................................

Tuesday, June 1, 2010

പൂരക്കാഴ്ച

പൂരക്കാഴ്ച

---------------
പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ

..........................................................

Monday, May 3, 2010

പെൻഷൻ

പെൻഷൻ

----------------------

പതിനെട്ട് തികയുന്നതിൻ മുൻപെന്മനസ്സിലു
പതിയനെയുണർന്നോരുദ്യോഗവാഞ്ച
എതിരു പറഞ്ഞില്ലാരുമെന്നല്ല പട്ടാളം
മതിയെന്നുറപ്പിച്ചതിന്നൂ പെൻഷനില്ലേ

ജമ്മൂലെ മഞ്ഞിലുറഞ്ഞൊരെൻ സ്വപ്നങ്ങൾ
ഹമ്മോ ജസല്മീരിലെ ചൂടിലുരുകുമ്പൊഴും
അറിഞ്ഞു ഞാനെൻതലേവര എങ്കിലും
അറുപതിൻ ശേഷം പെൻഷനില്ലേ

പെണ്ണുകാണലിൽ എണ്ണുന്നുദല്ലാളെൻ
ഗുണഗണങ്ങൾക്കങ്ങൊടുവിലായി
പറയുന്നു സർക്കാരുദ്യോഗമല്ലോ പിന്നെ
വിരമിച്ചാലുമൊരു പെൻഷനില്ലേ

അളിയനാ ഗൾഫിൽനിന്നെത്തിടുമ്പോൾ
കളിയായിട്ടെങ്കിലും എന്നെയെൻപ്രിയതമ
തരംതാഴ്ത്തിടുമ്പോൾ, പറഞ്ഞിരുന്നൂ ഞാനും
പിരിയുമ്പോളെനിക്കൊരു പെൻഷനില്ലേ

ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ

പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും

പൊതുദർശനത്തിനു വച്ചൊരാവീര-
പുത്രനാമെന്നെ പുതപ്പിച്ചൊരു
ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
ചത്താലുമെന്താ കുടുംബ പെൻഷനില്ലേ

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ
...............................................................................

Wednesday, March 24, 2010

കുട്ടനാട്‌

കുട്ടനാട്‌

.......................

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു

     ...................................

Monday, March 15, 2010

ഫലിതം

ഒരു ട്രെയിൻ യാത്രക്കിടയിൽ മുകളിലെ ബർത്തിൽ കിടന്നയാൾ താഴെ നിന്നിരുന്ന തമിഴത്തികളോട്‌ മലയാളത്തിൽ :

"ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

തമിഴത്തികളിലൊരാൾ : "എന്നാ"

വീണ്ടും അയാൾ : "ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

കാര്യം പിടികിട്ടിയ മറ്റൊരു തമിഴത്തി: " ബാട്ടിലാ..."

അയാൾ : "അതേ"

ബോട്ടിലെടുത്ത്‌ കൊടുത്തുകൊണ്ട്‌ മറ്റ്‌ തമിഴത്തികളോടായി :

"ബാട്ടില താൻ ബോട്ടിലു ബോട്ടിലു ചൊല്ലണു" എല്ലാവരും കൂടി ചിരിക്കുന്നു.