Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................



Friday, July 1, 2011

കാലന്നപരൻ

കാലന്നപരൻ


ഒരുച്ചാൺ വയറിനുപണിയെടുപ്പോൻ
ഓമനിക്കുന്നൊരു കുഞ്ഞുപോലും
ഓടിക്കളിക്കേണ്ട പ്രായത്തിലിന്ന്
ഓർത്തുകിടക്കുന്നു വിധിയെയോർത്ത്

കുഴലൂത്തുകാരനാം വിഷരാഗാനുയായി
കാറ്റിൽ പറത്തുന്നു വിപ്ളവങ്ങൾ
കരിച്ചിടുന്നൂ പുതു നാമ്പിനേയും
കരിയുന്നരവയറിലൊരു പിഞ്ചിനേയും

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?

കാനനത്തിൽ കരുത്തോടങ്കുരിക്കും
കാലങ്ങളോളം കവിതമൂളിനില്ക്കും
കച്ചവടത്തിന്ന് ഇടയില്ലവിടെ
കാലന്നപരനാം കീടനാശിനിക്ക്

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

- കലാവല്ലഭൻ

.............................................................

Wednesday, June 1, 2011

കർമ്മഫലം

കർമ്മഫലം


ഭൂമിയെ ബോൺസായിയാക്കിടുമ്പോഴും
സീമാരഹിതമായ് വളർന്നിടുമ്പോഴും
ഓർമ്മയിലന്നൊന്നും തെളിഞ്ഞതില്ലീ
കർമ്മഫലങ്ങളാണനുഭവയോഗമെന്ന്
വളരുന്നു എന്നൊരു മതിഭ്രമത്താൽ
കളമൊരുക്കി ഭൂതത്തിനെ കുടത്തിലാക്കി.
മെരുക്കിയെടുത്തേതും കീശയിലൊതുക്കി
ഭരിച്ചിടുന്നുലകിനെ അത്യുന്നതനാം ഭാവേ
കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

- കലാവല്ലഭൻ.



............................................

Sunday, May 1, 2011

പിറന്നാൾ

പിറന്നാൾ


പിറക്കുന്ന നാൾ മുതൽ
മരിച്ചിടുന്നോരോദിനം
തിരിച്ചെത്തിടാത്തൊരു
ഓർമ്മയായീടുന്നു

കാലമാം പുഴയിലായ്
മേലോട്ട് ഉയർന്നിടും
പാലമായീദിനങ്ങൾ
കോലങ്ങളാടുന്നു

ആട്ടങ്ങളാടുമ്പോൾ
കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ്
ചാടിടുന്നാധിയിൽ

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം

മരിച്ചിടുന്നതെങ്കിലും
തിരിച്ചെത്തില്ലെങ്കിലും
തിരി തെളിച്ചു മുറിച്ച്
രുചിച്ചിടുന്നൊരു മധുരം.

- കലാവല്ലഭൻ
...............................

Tuesday, April 5, 2011

മത്സരപ്പരീക്ഷ

മത്സരപ്പരീക്ഷ


തുമ്പികൾമണ്മറയുന്നൊരീനാട്ടിൽ
തുമ്പികളെകല്ലെടുപ്പിക്കുമ്പോലെ
ഒമ്പതുമത്സരപ്പരീക്ഷകളെങ്കിലും
അമ്പതുദിനങ്ങൾക്കകമെഴുതിച്ചിടുന്നു

അന്നെനിക്കില്ലിത്രപഠിക്കുവാനെന്നമ്മ
വന്നെത്തുമ്മുൻപേപറഞ്ഞിടുന്നെങ്കിലും
അന്നന്നുപഠിക്കുവാനുള്ളതുതീർക്കുമ്പോൾ
വന്നെത്തുമമ്മയെൻബുദ്ധിപരീക്ഷിപ്പാൻ

പരീക്ഷിച്ചൊരെൻബുദ്ധികൂടിവന്നീടുമ്പോൾ
പെരുകിടുന്നമ്മതൻസ്വപ്നങ്ങളൊക്കെയും
കരിഞ്ഞിടുമെൻബാല്യസ്വപ്നങ്ങളൊക്കെയും
തിരിഞ്ഞൊന്നുനോക്കിടാനില്ലൊരാളും

ആഴ്ച്ചയിലുള്ളൊരവധിദിനത്തിലും
വീഴ്ച്ചപറ്റുന്നപോലുണർന്നിടേണം
കാഴ്ചകൾകാട്ടുന്നാറ്റീവിയുമുറങ്ങീടും
ആഴ്ച്ചയിലൊക്കെയുമ്മത്സരങ്ങൾ

പാഠ്യേതരങ്ങളില്പിറകിലാണെങ്കിലും
പഠനത്തിൽ ഞാനെന്നുമ്മുമ്പനല്ലോ
കഠിനമാംചോദ്യങ്ങളുള്ളൊരീമത്സരം
പഠനത്തിലെന്നെപിന്നിലാക്കീടുമോ?

മാറ്റിലേചോദ്യങ്ങളോരോന്നായങ്ങനെ
സാറ്റുകളിച്ചിടുന്നെന്റെമുൻപിൽ
കാറ്റത്തൊരപ്പൂപ്പന്താടിപറന്നപോൽ
മാറ്റിക്കറപ്പിക്കുമോരോരോവൃത്തങ്ങൾ

കണ്ണാടീലക്ഷരം കാണുവതെങ്ങനെ?
ഉണ്ണികളൊക്കെയുംകണ്മിഴിച്ചിരുന്നു
കണ്ണാടിപോലുള്ള കൺകളിലൊക്കെയും
മൺതരിവീണപോലുള്ളൊരീർച്ചയിപ്പോൾ

എണ്ണിച്ചുനക്ഷത്രമേറെയാമത്സരം
കണ്ണാടീൽ കാണ്മതിന്നമ്മതന്മറുപടി
“കണ്ണാടിയിലക്ഷരംതിരിഞ്ഞുകണ്ടാലും
ഉണ്ണീനിൻ,തലേവരനേരെയായീടട്ടെ”

- കലാവല്ലഭൻ