ഓണക്കാല ചിന്തകൾ
--------------------------------------------------------------------------
മഴമേഘമൂടലുകൾ വകഞ്ഞുമാറ്റി
ഉദയാർക്കകിരണങ്ങൾനീളെനീട്ടി
തളിരിലത്തുമ്പിൽ രത്നപ്രഭവിടർത്തി
ശ്രാവണപുലരി ഉണർന്നിടുന്നു
ഓണക്കിളികൾപ്പാറിപ്പറന്നുവന്ന്
ഓണത്തിന്നീണങ്ങളീണത്തില്പാടി
ഓമന മേനിമിനുക്കിടുവാൻ
ഓലത്തുംമ്പത്തൊന്നമർന്നിരുന്നു
പുഴകൾകരകളെതഴുകിടുമ്പോൾ
പുതുവെള്ളം കളകളമ്പാടിടുന്നു
കുഞ്ഞോളങ്ങളെമേയ്ച്ചുവരുന്നൊരാ
കുളിർകാറ്റിനുംവഞ്ചിപാട്ടുമൂളൽ
ഓണമീകൈരളീമുറ്റത്തണഞ്ഞിട്ടും
മാലോകർക്കങ്ങൊരുണർവ്വുമില്ല
കിമൃണന്മാരവുമ്മണ്ണിന്റെമക്കൾക്ക്
കാണംവിറ്റോണവുമുണ്ടിടേണ്ടേ
പട്ടിനും പവനുമാപട്ടണത്തിൽ
കട്ടമുതൽ പോലെകിഴിവേകിടുന്നു
അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല
അച്ഛനെന്നുരയ്ക്കുവാനാ പൈതലിന്ന്-
ഇച്ഛയില്ലാതാക്കിതീർത്തൊരച്ഛൻ
ഓണത്തിന്നൂണിനില്ലെന്നാകിലും
ഓണംകൊണ്ടാടുന്നുമദ്യത്തിനാൽ
പ്രകൃതിതൻഹിതങ്ങളറിയാത്തവരീ-
പ്രകൃതിതൻസമ്പത്തവഗണിക്കും
പൈതൃകമായതുമുപേക്ഷിക്കുകിൽ-
പെരുമയെഴുന്നീനാട് അനാഥമാവും.
- കലാവല്ലഭൻ
Monday, August 2, 2010
Subscribe to:
Posts (Atom)