Wednesday, April 3, 2013

കണി കണ്ടിടുമ്പോൾ...



കണി കണ്ടിടുമ്പോൾ...

സ്വർണ്ണപ്രഭ മിന്നുന്നൊരോട്ടു,രുളിയിൽ
വർണ്ണങ്ങൾ ചാർത്തിയ ഫലങ്ങളായും
കരങ്ങൾ തുളുമ്പും നാണയക്കിലുക്കമായും
വരവായിടുന്നു വിഷുവൊരു വസന്തമായി

ഓർമ്മതൻ കൊമ്പിലായി പൂത്തുലഞ്ഞീടും
കാർവർണ്ണൻ തന്നുടെ കിങ്ങിണിയും
പാരാകെ കാഞ്ചന പ്രഭ വിടർത്തീടുന്ന
താരകങ്ങൾ ഒളിക്കും കൊന്നപ്പൂവുകളും

കരുണതൻ പനിനീരും പുകഞ്ഞിടുന്ന
ഉരുകിയൊലിക്കുന്ന ജീവിതച്ചൂടിലും
നെറുകയിൽ ചന്ദനക്കുളിരു പകരുന്നൊ-
രുറവവറ്റാത്തൊരു കണി, വെള്ളരിയും

വരുന്നൊരു കാലത്തിൽ നന്മയിലും
പരുപരുപ്പാർന്നൊരു ജീവിതസത്യം
തുറന്നു കാട്ടിത്തരാൻ, ചട്ടയിലാകെ
കൂർത്ത മുള്ളണിഞ്ഞൊരു ചക്കയാലും

പരിശുദ്ധി വെണ്മയിൽ പുതുവസ്ത്രമാക്കി,
പരമാർത്ഥം വെളിവാക്കിടും കണ്ണാടിയും
നിറവിനടയാളമാം സ്വർണ്ണാഭരണങ്ങളും
ഒരുക്കി കണി വെച്ചിരുന്നമ്മയാനാൾ

കൂരിരുട്ടിൽ പൊൻവെളിച്ചം വിതറി,യെൻ
കാർവർണ്ണനെ കണിയായി കാണിച്ചിടാൻ
മറച്ചൊരെൻ കണ്ണുമായെത്തുന്നെന്നമ്മയെ
മറനീക്കി കണ്ണാടിയിൽ കണി കണ്ടിരുന്നു

പാരിലൊരു ദൈവമായി കാണപ്പെടുന്ന
പറയാതെൻ പരിതാപം കണ്ടിടുന്നെന്നമ്മ
പരലോകം പൂകിയെന്നാകിലും  ഇന്നുമെൻ
പിറകിലണയുന്നു കണി കണ്ടിടുമ്പോൾ

കലാവല്ലഭൻ
........................................................

Friday, March 1, 2013

കശാപ്പുശാല



കശാപ്പുശാല

കുരുന്നുമനസ്സിൽ കിനാവു കാട്ടി
കുരുക്കിടുന്നീ പുതുയൗവ്വനത്തെ
തിരിവെളിച്ചത്തിലീയാമ്പാറ്റപോലെ
കരിച്ചിടുന്നൂ രക്തബന്ധങ്ങളേയും

തിളയ്ക്കുന്ന ചോരയുള്ളവിവേകിയെ
വളർത്തിയ കൈപോലുമറിഞ്ഞിടാതെ
തിളങ്ങുന്നൊരു കാഞ്ചന കൂട്ടിലാക്കി
തളയ്ക്കുന്നതാദർശ പൊയ്മുഖങ്ങ

ഏതോ കിനാക്കൾതൻ തേരിലേറി
പാതയൊരുക്കുമീ കോമരങ്ങൾ
പിറന്നോരു മണ്ണിനെ കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ കൂടെപ്പിറപ്പുകളെ

കൊയ്യുന്നു തലകൾ വിളകളായീ
കയ്യുകൾ യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത ശക്തിതൻ കാമന

ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ തെളിയാതെ
ചേറ്റിലാഴുന്നൊരീ പാപിതൻ കാലുകൾ

കറപുരളുന്നൊരീ പാപിതൻ ജീവിതം
ഇരുളടയുന്നൂ, ശ്വാസം മുട്ടിടുമ്പോൾ
കരകയറ്റീടുവാൻ കാണ്മതില്ലാരുമേ
അറിയുന്നു പിണഞ്ഞോരബദ്ധങ്ങളും

മരണവും കൈവിട്ടകന്നിടുന്നു
കരളൊരു കല്ലാക്കി തീർത്തല്ലേ
പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം.

- കലാവല്ലഭൻ
………………………

Friday, February 1, 2013

പൂർണ്ണേന്ദുമുഖി




പൂർണ്ണേന്ദുമുഖി
(ഇവിടെ എനിക്കാവും വിധത്തിൽ ഒന്നു ചൊല്ലി നോക്കിയിട്ടുണ്ട്‌, കേൾക്കുക...)


എന്നുമൊളിമങ്ങാതെന്റെ മുന്നിൽ

വന്നു നിൽക്കുന്ന പൂർണ്ണേന്ദുമുഖി

ഊണിലുറക്കത്തിലേപ്പൊഴുമെൻ

മാനസത്തിൽ കുടികൊള്ളുവോളെ



അന്നുതൊട്ടിന്നോളമെന്നെ ഭ്രമിപ്പിക്കും

പൊൻവെളിച്ചം തൂകി നിൽപ്പാണു നീ

മിന്നും നക്ഷത്രങ്ങളേറെ തെളിഞ്ഞിട്ടും

വെണ്മതി നീ മാത്രമെൻചാരെയെത്തി



കൺകളാലെന്നിലാനാളം പകർന്ന്

മന്മനോ മുകുരത്തിന്നുൾത്തടത്തിൽ

കണ്മണിയെന്നിൽ കെടാവിളക്കായി

എണ്ണ പകർന്നു നിൽപ്പാണു ഞാനും



എന്നും തളിരിട്ടു നിൽക്കുന്ന നിന്നെയീ

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ

വെണ്ണപോലുരുകേണമെന്നിട്ടുമൂറി -

യെൻ മേനിയിലാകെ പടർന്നിടേണം



കണ്ണിലും കരളിലും നീ നിറഞ്ഞാൽ

എണ്ണമില്ലാതുള്ളൊരോർമകൾ തൻ

മൺവീണകൾ മീട്ടി ഞാനിരിക്കാം

കണ്മണി നാദമായി നീയലിയൂ


കലാവല്ലഭൻ

…………………………..

Wednesday, January 2, 2013

വണ്ടിക്കാളകൾ




വണ്ടിക്കാളകൾ

കണ്ടിരുന്നു പണ്ടു വണ്ടി,ക്കാരെയേറെ
വണ്ടിക്കാളകളേക്കാ,ളേറെ സൗമ്യർ
ഉണ്ടായിരുന്നൊരു റാന്തലിൻ വെളിച്ചം
താണ്ടുവാനുള്ളിലെ ഇരുളിൻ മറുപുറം

വണ്ടികൾമാറി കടകട ശബ്ദങ്ങളും
മണ്ടുന്നു നാഴിക മിഴിചിമ്മിടുമ്പോൾ നവ-
വണ്ടിക്കാരു ചെയ്യും വേലകളൊക്കെയും
കണ്ടീടുമ്പോളംഗുലി നാസികാഗ്രത്തിലും

പരക്കുന്നോരിരുളിലെ പാപങ്ങളൊക്കെയും
പിരിക്കുന്നു പാലിൽ തൈരെന്നപോലെ
മെരുക്കുന്നിവർ തൻ അൽപബുദ്ധിയെയും
പിറന്നൊരു കുലത്തിന്നു ശാപമായി

കറുപ്പേറെ പടരുന്നാ മാനസത്തിൽ
ഉറപ്പിക്കുന്നോരു കൃത്യങ്ങളെല്ലാമേ
വെറുപ്പിക്കുമാത്മാവിലിറ്റു കനിവുമായി
പിറന്നോരു മാനുഷ കുലത്തിനെയും

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.

- കലാവല്ലഭൻ
...................................................