പൂരക്കാഴ്ച
പൂരക്കടലിന്നക്കരെ
നിന്നോരു
പൂർണ്ണതയുള്ളൊരു
മേളം കേട്ട്
ആനന്ദത്തോടൊന്ന്
നോക്കിയപ്പോൾ
ആനകളോരോന്നായ്
നിരന്നിടുന്നു
സ്വർണ്ണ
പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ
ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും
വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ
ഭംഗി.
ചെണ്ടയും
പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ
തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം
പതഞ്ഞൊഴുകി-
പ്പലവട്ടം,
തകൃതകൃതയിൽ കലാശമായി
വമ്പരാം
കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി
നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ
വാരിവിതറിയ
മായക്കുടകൾ
മാറി മാറിവന്നു
തിരുവമ്പാടിക്കന്നൊരു
ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട
- ഇന്ന്
വർണ്ണങ്ങളാൽ
മാനം വെട്ടിപ്പിടിക്കുന്ന
പൂര
മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും
പകലെല്ലാം
വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ
വാരിക്കൂട്ടി
രജനീശനാകാശ
പൂരമൊരുക്കിയാ-
ഖജനാവെരിയും
വെടിക്കെട്ടുകളാൽ
കാട്ടിൽ
വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ
നമ്മളറിയേണം
ജടയായിരുന്നോരു
കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ
തമ്പുരാൻ ശക്തനല്ലോ
- കലാവല്ലഭൻ
……………………….
……………………….