Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, July 17, 2023

 രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം


പണ്ടയോദ്ധ്യതന്നിലുള്ള മാനിയാം പ്രജാപതി-

ക്കുണ്ടുവീരശൂരരായ നാലുപുത്രരൊക്കെയും

ഇണ്ടലൊക്കെ മാറ്റിലോക രക്ഷചെയ്തു വാണവർ

കണ്ടിടേണമെന്റെയുള്ളമാകെ,രാമ പാഹിമാം


ചോരനായി രാമപത്നി സീതയെ കവർന്നൊരാ-

ഭീരുവായ രാവണന്നൊരന്ത്യമേകി വന്നവൻ

പാരിനാകെ ഭീതിയേകി വന്നിടും ദുരന്തവും

പാരമൊന്നടക്കി രക്ഷചെയ്ക രാമ പാഹിമാം


സങ്കടക്കടൽക്കടന്നിടാൻ വരം തരേണമേ!

പങ്കജാക്ഷ നിന്നെ ഞങ്ങൾ കുമ്പി ടുന്നിതെന്നുമേ

ശങ്കയാകെ നീക്കി നിത്യമെന്മ സ്സിലെന്നുമേ

പങ്കജേക്ഷണാ കനിഞ്ഞു വന്നിടേണമെന്നുമേ!


രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം.


(വൃത്തം : രേഫചാമരം)

*വിജയകുമാർ മിത്രാക്കമഠം*

Sunday, June 19, 2022


 മഴത്തുള്ളിക്കിലുക്കങ്ങൾ

""""""""""""""""""""""""""""""""""

മഴത്തുള്ളിക്കിലുക്കങ്ങൾ

പുറത്തെത്തിത്തിമിർക്കുമ്പോൾ

പെരുക്കുന്നെന്നുടൽത്താളം

നനഞ്ഞാലും ശമിക്കില്ല


തിളക്കുന്നെന്നകക്കാമ്പിൽ

ഒഴുക്കേണം പുഴയൊന്നായ്

തണുക്കുമ്പോൾ മനശ്ശാന്തി

തനിച്ചപ്പോളണഞ്ഞീടാം


ചെറുപ്പത്തീലലട്ടില്ലാ

ചെറുക്കാനങ്ങാരുമില്ലാ

വളർന്നങ്ങു വരുമ്പോഴോ

വിരുന്നെത്തും വിശേഷങ്ങൾ


കൊടുങ്കാറ്റുവരുമ്പോഴും

മഴപ്പെയ്തു,മതിന്നൊപ്പം

വരുമെന്ന സമാധാനം

മനസ്സിൽത്തെളിഞ്ഞിടട്ടേ!


(വിജയകുമാർ മിത്രാക്കമഠം)

Tuesday, December 3, 2019

മാംസഭോജികൾ




*മാംസഭോജികൾ*
================

മണ്ണുതിന്നുന്ന കൈശോരവേഷമേ
മന്നിലെന്തിന്നു വന്നൂ മഹാമതേ
കംസഭാവത്തിലേറുന്ന മാതുലർ
കണ്ടുവോ  നിന്നെയെങ്കിൽ ഭയക്കണം

മായകൾ കാട്ടി നിന്നേ വധിച്ചിടാൻ
മാനുഷർ വേഷമെത്തീടുമിപ്പൊഴും
കണ്ടതല്ലാ വിഷം ചീറ്റിടുന്നതീ
കുണ്ടിനുള്ളിലൊളിച്ചീടുമെപ്പൊഴും

മാടതല്ലിതു, മാംസം ഭുജിക്കുവോർ
മണ്ണുതിന്നും കിടാങ്ങളെ തിന്നുവോർ
മണ്ണിലങ്ങോളമിങ്ങോളമായിരം
കണ്ണുമായീ നടക്കുന്നതോർക്കണം.

അന്തിയാകല്ലെയെന്നൂ ഭജിപ്പവർ
അമ്മയല്ലാതെയാരെന്നതോർത്തിടൂ
എന്തുചെയ്യേണമെന്നങ്ങു തേങ്ങുവോർ
സന്തതിക്കായി  കേഴില്ലൊരിക്കലും

മദ്യമുണ്ടങ്ങു മാനം തൊടുന്നവർ
മാറ്റുരക്കുന്നു പേക്കോലമാകുവാൻ
മക്കളാരെന്നറിഞ്ഞീടുമെങ്കിലും
മദ്യഘോഷങ്ങളമ്മക്കുമേലെയും

പെണ്ണെനിക്കു പിറക്കല്ലെയെന്നവൾ
വിണ്ണിലേക്കൊന്നു നോക്കിച്ചൊല്ലീടുകിൽ
എണ്ണിയാലൊടുങ്ങീടാത്ത മാനുഷർ
മണ്ണിലന്നങ്ങൊടുങ്ങീടുമപ്പൊഴേ.
(വൃത്തം : സർപ്പിണി)

- വിജയകുമാർ മിത്രാക്കമഠം

Thursday, July 26, 2018


സോമാലിയയ്ക്കിനിയുമെത്രയതാണു ദൂരം
സോപാനമേറിയവരൊക്കെയറിഞ്ഞിടുന്നോ?
മൂക്കിന്നുതാഴെ മരണം പശിയാലെവന്നാ-
ലാർക്കാണു ചേതമിനിയെന്നതറിഞ്ഞിടേണം

(വസന്തതിലകം)

Thursday, March 2, 2017

ഇനിയെന്നുമെന്നും തുണയേകിടേണം




തിരുവല്ലഭേശാ ഭുവനത്രയീശാ
തിരുപാദമെന്നും കണികണ്ടിടാനായ്‌
അതിരാവിലേ ഞാനണയുന്നു ദേവ
ഇനിയെന്നുമെന്നും തുണയേകിടേണം

തിരുവുത്സവാര്‍ത്ഥം കൊടിയേറിയല്ലോ
ഇനിയുള്ള നാളില്‍ പൊടിപൂരമല്ലോ
മുറിയാതെയെന്നും തവഭക്തരെത്തും
ഇനിയെന്നുമെന്നും തുണയേകിടേണം

തുകലാസുരന്നേ ഒഴിവാക്കി നാടിൻ
പരിരക്ഷ ചെയ്തോരതിദിവ്യമൂര്‍ത്തേ
തിരുചക്രധാരീ! തിരുനാമമോതാം
ഇനിയെന്നുമെന്നും തുണയേകിടേണം

വൃത്തം : കോകരതം
രചന : വിജയകുമാർ മിത്രാക്കമഠം

Monday, December 7, 2015

തത്വമസി


തത്വമസി

സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകും സന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽ നിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽ ദേവനായ ത്യാഗമൂർത്തി നിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സല നീ കനിഞ്ഞിടേണമേ
ശരംകുത്തി നിൻ ശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായി നാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
………………..

Tuesday, April 28, 2015

പൂരക്കാഴ്ച


പൂരക്കാഴ്ച

പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ
കലാവല്ലഭൻ 
……………………….


  

……………………….

Friday, March 27, 2015

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-   കലാവല്ലഭൻ
     ...................................

Thursday, February 12, 2015

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം


നമുക്കു നമ്മളെ തിരഞ്ഞെടുക്കാം

- കലാവല്ലഭൻ

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം
നാടാണെന്നാലും
നായകരായി തലയ്ക്കു മീതെ
നടനം ചെയ്യുമ്പോൾ
നാളെ എന്നൊരു ദിനമുണ്ടെന്നു
നടിച്ചി,ടൂകിലും
നല്ലൊരു നാളെ വന്നിടുമെന്നതി-
നില്ലൊരു ശങ്കകളും

തമ്മിൽ ഭേദം തൊമ്മന്നെന്നത്
തമാശരൂപേണ
തമ്മിൽ തമ്മിൽ പറഞ്ഞതേറ്റും
തൊമ്മനെയഗ്രത്ത്
തലക്കനമേറിയൊരഗ്രജനങ്ങനെ
തന്നെ നിന്നാലോ
താഴത്തുള്ളോർ ചൂണ്ടുവിരലാൽ
താഴെയിറക്കീടും

ആകാശങ്ങളിൽ പറന്നിടുവോർക്ക്
അവശതയെന്തെന്ന്
അറിഞ്ഞിടാത്തൊരു ഉന്നതിയിങ്കൽ
അലഞ്ഞിടുന്നോർക്കും
അടിക്കടിക്കിനി താഴേക്കെത്താൻ
അവസരമുണ്ടാക്കും
അറിവുകൾ പകരും വ്യവസ്ഥിതിയെ
അറിഞ്ഞു നമിക്കേണം


............................................................

Thursday, January 22, 2015

ജനുവരി

ജനുവരി


- കലാവല്ലഭൻ

പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി     1

പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ        2    

പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും         3

പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു 4

പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി  5
  
പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌  6   

പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു   7

പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി       8

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ          9
        ............................................



Saturday, November 29, 2014

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-  കലാവല്ലഭൻ
     ...................................

Wednesday, October 15, 2014

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

കലാവല്ലഭൻ


…………………………..

Friday, September 5, 2014

മാവേലി മന്നനെഴുന്നെള്ളുമോ ?


മാവേലി മന്നനെഴുന്നെള്ളുമോ ?

മാനമിരുണ്ടോണ വെയിലുമങ്ങി
മലരും കിളികളും പോയ്മറഞ്ഞു
മാവേലി മന്നനെഴുന്നെള്ളുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മഞ്ഞപ്പട്ടാട വഴിയോരത്തെത്തി
മൂടിപ്പുതച്ചങ്ങുറക്കം തുടങ്ങി
മലകയറി,ക്കറിക്കായ്കളെത്തിടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മദ്യക്കടകളടഞ്ഞു തുടങ്ങുമ്പോൾ
മാത്സര്യമേറുന്നു നേതാ,ക്കളിലും
മാവേലി വഴിതെറ്റി പോയീടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മങ്കമാർക്കിന്നില്ലൊരുത്രാടവും
മക്കൾക്കുമില്ല കളികളെങ്ങും
മാലോകർക്കോണമകന്നിടുന്നോ
മലവെള്ളം നിറയുന്നീ നാടാകെയും


-      കലാവല്ലഭൻ

Thursday, July 31, 2014

ശീവോതി


ശീവോതി

ഉമ്മറക്കോലായിലന്തിക്കന്നെത്തുമ്പോൾ
ചമ്മട്ടിപോൽ ചൂലുമായ്നല്പാതി നില്പൂ
ഇമ്മട്ടിലൊക്കെയൊരിക്കലും നില്പില്ല
ചമ്മിയകത്തേക്കൂളിയിട്ടു  ഞാനും

മൂശേട്ടയൊക്കെയും പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു നിന്നകമേയല്ലോ

കാപട്യമെങ്കിലും കാട്ടിയൊരീർഷ്യ തൻ
ചാപല്യമൊക്കെയും നിശബ്ദമായി
വാചാലയാമവൾകേട്ടു രണഭേരി
വീചിതൻ നീരാളി പിടിമുറുക്കെ

ആടിയിലന്ത്യമാമന്തിയാണിന്നെന്നു
പാടിയവളെന്നരികിലെത്തി
ചേട്ടപുറത്തും ശീവോതി അകത്തെന്നും
എട്ടനോടായല്ലാ ഓതിയെന്നായി

കാര്യങ്ങളൊക്കെ പറഞ്ഞൊതുക്കീടുവാൻ
ചാരേയിരുന്നവൾ കരംഗ്രഹിച്ചു
നേരേ പറയുന്ന കാര്യംഗ്രഹിക്കുവാൻ
കർണ്ണങ്ങൾ പോരാ,യിന്നെന്നു വന്നോ

നാണം നടിച്ചവൾ വേദാന്തമോതുന്നു
കാണായതൊക്കെയും ചേട്ടതൻ ചേഷ്ടകൾ
കാണുവാനെന്നുമായോണ നിറവിന്നായി
കാണേണമെന്നെ ശീവോതിയായി

- കലാവല്ലഭൻ

      ............................................

Friday, June 20, 2014

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

 - കലാവല്ലഭൻ

......................................