കശാപ്പുശാല
കുരുന്നുമനസ്സിൽ
കിനാവു കാട്ടി
കുരുക്കിടുന്നീ
പുതുയൗവ്വനത്തെ
തിരിവെളിച്ചത്തിലീയാമ്പാറ്റപോലെ
കരിച്ചിടുന്നൂ
രക്തബന്ധങ്ങളേയും
തിളയ്ക്കുന്ന
ചോരയുള്ളവിവേകിയെ
വളർത്തിയ
കൈപോലുമറിഞ്ഞിടാതെ
തിളങ്ങുന്നൊരു കാഞ്ചന കൂട്ടിലാക്കി
തളയ്ക്കുന്നതാദർശ പൊയ്മുഖങ്ങൾ
ഏതോ കിനാക്കൾതൻ
തേരിലേറി
പാതയൊരുക്കുമീ
കോമരങ്ങൾ
പിറന്നോരു മണ്ണിനെ
കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ
കൂടെപ്പിറപ്പുകളെ
കൊയ്യുന്നു തലകൾ
വിളകളായീ
കയ്യുകൾ
യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ
പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത
ശക്തിതൻ കാമന
ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ
നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ
തെളിയാതെ
ചേറ്റിലാഴുന്നൊരീ
പാപിതൻ കാലുകൾ
കറപുരളുന്നൊരീ പാപിതൻ ജീവിതം
ഇരുളടയുന്നൂ, ശ്വാസം മുട്ടിടുമ്പോൾ
കരകയറ്റീടുവാൻ കാണ്മതില്ലാരുമേ
അറിയുന്നു പിണഞ്ഞോരബദ്ധങ്ങളും
മരണവും കൈവിട്ടകന്നിടുന്നു
കരളൊരു കല്ലാക്കി തീർത്തതല്ലേ
പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം.
- കലാവല്ലഭൻ
………………………