Wednesday, January 2, 2013

വണ്ടിക്കാളകൾ




വണ്ടിക്കാളകൾ

കണ്ടിരുന്നു പണ്ടു വണ്ടി,ക്കാരെയേറെ
വണ്ടിക്കാളകളേക്കാ,ളേറെ സൗമ്യർ
ഉണ്ടായിരുന്നൊരു റാന്തലിൻ വെളിച്ചം
താണ്ടുവാനുള്ളിലെ ഇരുളിൻ മറുപുറം

വണ്ടികൾമാറി കടകട ശബ്ദങ്ങളും
മണ്ടുന്നു നാഴിക മിഴിചിമ്മിടുമ്പോൾ നവ-
വണ്ടിക്കാരു ചെയ്യും വേലകളൊക്കെയും
കണ്ടീടുമ്പോളംഗുലി നാസികാഗ്രത്തിലും

പരക്കുന്നോരിരുളിലെ പാപങ്ങളൊക്കെയും
പിരിക്കുന്നു പാലിൽ തൈരെന്നപോലെ
മെരുക്കുന്നിവർ തൻ അൽപബുദ്ധിയെയും
പിറന്നൊരു കുലത്തിന്നു ശാപമായി

കറുപ്പേറെ പടരുന്നാ മാനസത്തിൽ
ഉറപ്പിക്കുന്നോരു കൃത്യങ്ങളെല്ലാമേ
വെറുപ്പിക്കുമാത്മാവിലിറ്റു കനിവുമായി
പിറന്നോരു മാനുഷ കുലത്തിനെയും

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.

- കലാവല്ലഭൻ
...................................................